നടൻ ശ്രീനിവാസന്റെ കണ്ണൂർ കൂത്തുപറമ്പിലുള്ള വീടിന് നേരെ കരിയോയിൽ പ്രയോഗം. നടൻ ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് ഇന്ന് പുലർച്ചെ കരിയോയിൽ പ്രയോഗം നടന്നത്. എന്നാൽ ദിലീപിനെ അനുകൂലിച്ചല്ല സംസാരിച്ചതെന്ന് ശ്രീനിവാസൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കൂത്ത്പറമ്പ് പൂക്കോടുള്ള വീടിന്റെ ചുമരിലും, കതകിലും ഗേറ്റിലുമാണ് കരിയോയിൽ ഒഴിച്ചത്. ശ്രീനിവാസന്റെ സുഹൃത്തായ വിനോദ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ എട്ടരയോടെ വിനോദ് പുറത്തിറങ്ങിയപ്പോൾ കരിയോയിൽ ഒഴിച്ചതായി കാണുകയായിരുന്നു. എന്നാൽ പരാതി നൽകില്ലെന്ന് ശ്രീനിവാസൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ദിലീപിനെ അനുകൂലിച്ചല്ല സംസാരിച്ചതെന്നും ശ്രീനിവാസൻ വ്യക്തമാക്കി. സംഭവമറിഞ്ഞ് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇരുപത്തിയൊമ്പത് വർഷം മുൻപാണ് ഈ വീട് ശ്രീനിവാസൻ വാങ്ങിയത്. എന്നാൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അതിക്രമം നടക്കുന്നത്.