സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് പ്ളസ്ടുവിന് സയൻസിതര വിഷയങ്ങൾ പഠിച്ചവർക്ക് അപേക്ഷിക്കാനാകില്ലെന്ന് പി എസ് സി വിജ്ഞാപനം. സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് പ്ളസ്ടു സയൻസ് നിർബന്ധമാക്കിയ സർക്കാർ നിയമമാണ് ആയിരക്കണക്കിന് ഉദ്യോഗാർഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിയമം ഭേദഗതി ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല.
പ്ളസ്ടുവിനു സയൻസ് ഇതര വിഷയങ്ങൾ എടുത്തവർക്കും സംസ്ഥാനത്ത് ജനറൽ നഴ്സിങ് പഠിക്കാം. പക്ഷേ സർക്കാർ ജോലി സയൻസ് പഠിച്ചവർക്കു മാത്രം. സർക്കാരിന്റെ ഈ ഇരട്ടത്താപ്പു കാരണം ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാഫ് നഴ്സ് തസ്തികകളിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നത്. എയിംസിലടക്കം രാജ്യത്തെ പ്രമുഖ ആശുപത്രികളിൽ ജോലിക്ക് സയൻസ് നിർബന്ധമല്ലെന്നിരിക്കെയാണ് സംസ്ഥാനത്തെ വിചിത്ര നിയമം. കഴിഞ്ഞ ജനുവരിയിൽ ആരോഗ്യ വകുപ്പിലേയ്ക്ക് സ്റ്റാഫ് നഴ്സ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരുന്നു. അന്നും സയൻസ് ഇതര വിഷയക്കാർ തഴയപ്പെട്ടു. വിഷയം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി അടുത്ത പി എസ് സി വിജ്‍ഞാപനത്തിനു മുമ്പ് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ല. സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം ഇരുപതിനാണ്.
ഇനിയൊരു പി എസ് സി വിജ്‍ഞാപനമുണ്ടാകണമെങ്കിൽ ചുരുങ്ങിയത് അഞ്ചു കൊല്ലമെങ്കിലും കാത്തിരിക്കേണ്ടിവരും. അപ്പോഴേയ്ക്കും ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടും. തീരുമാനം സർക്കാരിന്റേതാണ്.