നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നൽകിയേക്കും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാകും അപേക്ഷ. അതേസമയം പൾസർ സുനിയെ ഫോൺവിളിക്കാൻ സഹായിച്ച പൊലീസുകാരനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിടുകയാണ്. ഹൈക്കോടതി രണ്ടുതവണ ജാമ്യഹർജി തള്ളിയെങ്കിലും ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. പ്രധാനപ്പെട്ട മൊഴികൾ രേഖപ്പെത്തുന്നതടക്കം അന്വേഷണത്തിൻറെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാകും അപേക്ഷ. ഉപാധികൾ പൂർണമായി അനുസരിച്ച് അച്ഛൻറെ ശ്രാദ്ധച്ചടങ്ങിൽ ദിലീപ് പങ്കെടുത്തതും ചൂണ്ടിക്കാട്ടും. അതേസമയം പൾസർ സുനിയെ ഫോൺവിളിക്കാൻ സഹായിച്ച എ ആർ ക്യാംപിലെ പൊലീസുകാരൻ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. പൾസർ സുനി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ സംവിധായകൻ നാദിർഷയടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ അനീഷ് അവസരം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അനീഷിൻറെ മൊബൈൽ ഫോണിൽ നിന്ന് ദിലീപിന് സന്ദേശമയക്കാൻ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം മുൻകൂർ ജാമ്യാപേക്ഷ നൽകിയ നാദിർഷ ആശുപത്രിയിൽ തന്നെ തുടരുകയാണ്.