ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ പ്രസംഗം പരിശോധിച്ചു നടപടിയെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് നിർദേശം. അതേസമയം ആർഎസ്എസിനെതിരെ പൊലീസ് നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന് പറവൂർ എംഎൽഎ വി.ഡി. സതീശൻ ആരോപിച്ചു.
വെള്ളിയാഴ്ച വടക്കൻ പറവൂരിൽ ഹിന്ദു ഐക്യവേദിയുടെ പൊതുയോഗത്തിൽ കെ.പി. ശശികല നടത്തിയ ഈ പ്രസംഗമാണ് വിവാദമായത്. ബെഗ്ലൂരുവിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണത്തെ പരാമർശിച്ചായിരുന്നു ഈ വാക്കുകൾ. RSS വിരുദ്ധ നിലപാടുള്ള എഴുത്തുകാര്‍ക്കെതിരായ ഭീഷണിയാണിത് എന്നാരോപിച്ചാണ് പറവൂരിലെ ഡിവൈഎഫ്ഐ നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിനൊപ്പം തന്നെയാണ് സ്ഥലം എംഎൽഎയും കെപിസിസി ഉപാധ്യക്ഷനുമായ വിഡി സതീശനും പരാതിയുമായി രംഗത്തെത്തിയത്.
പരാതികൾ ലഭിച്ചെന്നും പരിശോധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കർണാടകയിലെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ താൽപര്യമാണെന്നും എന്നാൽ ഉത്തരവാദിത്തം ആർഎസ്എസിന് മേൽ കെട്ടിവയ്ക്കാനാണ് നീക്കമെന്നും ഇക്കാര്യത്തിൽ എഴുത്തുകാർ ജാഗ്രത പുലർത്തണമെന്നാണ് പറഞ്ഞതെന്നുമാണ് ശശികലയുടെ നിലപാട്