തമിഴ്നാട്ടുകാരനായ മുരുകൻ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരെ ചോദ്യം ചെയ്തു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികൾ . ചോദ്യം ചെയ്യലിന് പിന്നാലെ ഡോക്ടർമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുരുകന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ ഡോക്ടറെയും പിജി ഡോക്ടറെയും ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങിയ നടപടികൾ രാത്രി എട്ടരവരെ നീണ്ടു. വെന്റിലേറ്റർ സൗകര്യം ഉണ്ടായിരുന്നിട്ടും അത് ബോധപൂർവ്വം നിഷേധിച്ചോയെന്നറിയുകയായിരുന്നു ഉദ്ദേശം. വെന്റിലേറ്റർ ഒഴിവില്ലായിരുന്നതിനാലാണ് മുരുകന് ചികിത്സ നൽകാതിരുന്നതെന്ന് രണ്ട് ഡോക്ടർമാരും മൊഴി നൽകി. അതേസമയം സൗകര്യങ്ങളിലെ പരിമിതി മൂലമുണ്ടായ പിഴവിന് ഡോക്ടർമാർക്കെതിരെ നടപടിയെടുത്താൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പിജി ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം അന്വേ·ഷണ സംഘം ഡോക്ടർമാരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിനുശേഷമാകും അറസ്്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.