മുണ്ടക്കയം∙ അവിശ്വസനീയമായ ദുഃഖവാർത്ത കേട്ടാണു വരിക്കാനി ഗ്രാമം ഇന്നലെ ഉണർന്നത്. മെറിന്റെ വേർപാട് ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല. വെള്ളി രാത്രി 11 മണിയോടെ അപകട വിവരം അറിഞ്ഞപ്പോൾ മുതൽ മെറിനു വേണ്ടി പ്രാർഥനയിലായിരുന്നു ബന്ധുക്കൾ. പക്ഷേ, മെറിൻ മടങ്ങിവരവില്ലാത്ത യാത്ര പോയി.
അമ്മ റീനാമ്മയ്ക്കും സഹോദരി ഷെറിനും ബെംഗളുരുവിൽ നിന്നു സമ്മാനങ്ങൾ വാങ്ങി വരാം എന്ന ഉറപ്പും നൽകിയാണ് വരിക്കാനി വളയത്ത് വീട്ടിൽനിന്നു മെറിൻ പഠന യാത്രയ്ക്കായി പുറപ്പെട്ടത്. മാതാപിതാക്കളെയും സഹോദരിയെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമത്തിലാണ് ഗ്രാമവും ബന്ധുക്കളും.
സെന്റ് ജോസഫ്സ് സ്കൂളിലെ ഹൈസ്കൂൾ പഠന കാലത്ത് മുതൽ ക്ലാസിൽ ഒന്നാം സ്ഥാനവും കലാരംഗത്തെ നിറ സാന്നിധ്യവുമായിരുന്നു മെറിൻ. അമൽജ്യോതി എൻജിനീയറിങ് കോളജിലും ഇലക്ട്രോണിക്സിൽ ആദ്യ അഞ്ചാം സ്ഥാനത്തിനുള്ളിലുണ്ടായിരുന്ന മെറിൻ പള്ളി ഗായകസംഘത്തിലും മറ്റു പൊതു പരിപാടികളിലും നിറസാന്നിധ്യമായിരുന്നെന്നതും ബന്ധുക്കൾ ഓർക്കുന്നു.
അപകട വാർത്ത അറിഞ്ഞപ്പോൾതന്നെ മെറിന്റെ പിതാവ് ദേവസ്യ കുരുവിളയും ബന്ധുക്കളും കർണാടകത്തിലേക്കു പോയി. ബെംഗളുരുവിലുള്ള ബന്ധുക്കൾ അപകടം നടന്നതിനു തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിയിരുന്നു.