സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുൻനിര താരങ്ങളുടെ അസാന്നിധ്യത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവാർഡ് ജേതാക്കൾ മാത്രം ചടങ്ങിൽ പങ്കെടുത്താൽ പോരെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി വനിതാ സിനിമാ പ്രവർത്തകർ വേദിക്ക് മുന്നിൽ ഐക്യദാർഢ്യ ക്യാംപയിൻ സംഘടിപ്പിച്ചു
നടിയും നർത്തകിയുമായ ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തശിൽപത്തോടെ പുരസ്കാര വേദിയുടെ അരങ്ങുണർന്നു. തുടർന്ന് ദീപം കൊളുത്തി ഉദ്ഘാടനം. സാംസ്കാരിക രംഗം ഫാസിസം കൈയ്യടക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു. പുരസ്കാര വിതരണത്തിൽ അവാർഡ് ജേതാക്കളല്ലാത്ത മുൻനിര താരങ്ങൾ എത്താതിരുന്നതിനെയും പിണറായി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ജെ.സി ഡാനിയേൽ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അടൂർ ഗോപാല കൃഷണൻ ഏറ്റുവാങ്ങി. നടൻ വിനായകൻ നടി രജിഷ സംവിധായിക വിധു വിൻസെന്റ് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ നടൻ മണികണ്ഠൻ നടി സുരഭി ലക്ഷ‌്മി എന്നിവരും ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്കാരത്തിനർഹയായ മുതിർന്ന താരം കാഞ്ചനയ്ക്ക് പുരസ്കാരം നൽകാൻ മുഖ്യമന്ത്രി സദസ്സിലേക്കിറങ്ങി വന്നതും ശ്രദ്ധേയമായി.
മുതിർന്ന ചലച്ചിത്ര പ്രതിഭകളായ നിലമ്പൂർ ആയിശ കുട്ട്യേടത്തി വിലാസിനി സീമ ഐ വി ശശി പൂവ്വച്ചൽ ഖാദർ ബി വസന്ത തുടങ്ങി പന്ത്രണ്ടോളം പേരെ ചടങ്ങിൽ ആദരിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ രാമചന്ദ്രൻ കടന്നപ്പള്ളി കെ കെ ശൈലജ പി.കെ ശ്രീമതി എം.പി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.