കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ദിലീപ് അനുകൂല പ്രസ്താവനയ്ക്കും സിനിമാപ്രവർത്തകരുടെ ജയിൽ സന്ദർശനത്തിനുമെതിരെ പൊലീസ് കോടതിയെ സമീപിച്ചു. ജയിലിൽ കഴിയുന്ന ദിലീപിനെ സഹായിക്കാൻ സിനിമാപ്രവർത്തകൾ ഇടപെടണമെന്ന ഗണേഷിന്റെ പ്രസ്താവന ആസൂത്രിതമാണെന്നും കേസിനെ വഴിതെറ്റിക്കുമെന്നും പൊലീസ് അങ്കമാലി കോടതിയിൽ പരാതി നൽകി. ജയിലിൽ സിനിമാപ്രവർത്തകർ കൂട്ടമായി എത്തിയത് സംശയാസ്പദമാണെന്നും കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് അച്ഛൻറെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കാൻ കോടതി രണ്ടുമണിക്കൂർ അനുവദിച്ചതിന് ശേഷം ജയിലിൽ സന്ദർശകരുടെ തിരക്കായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ജയിലിൽ ദിലീപിനെ സന്ദർശിച്ച ശേഷമാണ് ദിലീപിന് വേണ്ടി സിനിമാപ്രവർത്തകർ ഇടപെടണമെന്ന് ഗണേഷ്കുമാർ എംഎൽഎ ആവശ്യപ്പെട്ടത്.
ഈ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാനാണെന്നും ആസൂത്രിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. താരസംഘടന അമ്മയുടെ വൈസ് പ്രസിഡൻറ് കൂടിയായ ഗണേഷ്കുമാറിൻറെ നീക്കം അന്വേഷണത്തെ അട്ടിമറിക്കാനാണെന്നും പൊലീസിനെതിരായ പ്രചാരണമാണെന്നും പരാതിയിലുണ്ട്. ദിലീപിനെ കാണാനെത്തിയ ഗണേഷ്കുമാർ ഒന്നരമണിക്കൂറോളം ജയിലിൽ ചെലവഴിച്ചിരുന്നു. ദിലീപിനെ ജയിലിൽ സന്ദർശിക്കാൻ സിനിമാപ്രവർത്തകർ കൂട്ടമായി എത്തിയത് സംശയാസ്പദമാണന്നും കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് അപേക്ഷയിൽ ചൂണ്ടിക്കാട്ടി. അതേസമയം ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നവർക്ക് ഇന്നലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തി. കാണാനുള്ള 10 പേരുടെ അപേക്ഷ അനുവദിച്ചിരുന്നില്ല.