ഇനി ഏത് ആൾക്കൂട്ടത്തിലും ലോട്ടറി വിൽപനക്കാരെ തിരിച്ചറിയാം. ലോട്ടറി വിൽപനക്കാർക്കും യൂണിഫോം വരുന്നു. ലോട്ടറി പരസ്യത്തോടുകൂടിയ ഓവർകോട്ട് ധരിച്ചാകും ഇവരെ കാണുക. ഇതിനായി ഏജന്റുമാരുടെയും ചില്ലറ വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് നടപടി തുടങ്ങി. കൊച്ചി മെട്രോയിൽ ഉൾപ്പെടെ യൂണിഫോം തയാറാക്കിയ കുടുംബശ്രീക്കാണു ലോട്ടറി വിൽപനക്കാരുടെ യൂണിഫോം തയാറാക്കുന്നതിനുള്ള ചുമതല.
ഒന്നരക്കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. ആദ്യഘട്ടത്തിൽ ക്ഷേമനിധി അംഗങ്ങളായ 50,000 പേർക്കു യൂണിഫോം ലഭിക്കും. ലോട്ടറി തൊഴിലാളികൾക്കു കഴിഞ്ഞദിവസം 6000 രൂപ വീതം ഓണം ഇൻസെന്റീവ് നൽകിയപ്പോൾ യൂണിഫോമിനുള്ള 500 രൂപ കുറവു വരുത്തിയിരുന്നു. ക്ഷേമനിധിയിലേക്കു പ്രതിമാസം 50 രൂപ വീതം അടയ്ക്കുന്നവർക്കാണ് ഇൻസെന്റീവ് നൽകുന്നത്.