യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി സുനിൽകുമാർ (പൾസർ സുനി) ഉപയോഗിച്ച മൊബൈൽ ഫോണിനെ സംബന്ധിച്ചു പൊലീസിനു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം.
ഈ ഫോൺ നടൻ ദിലീപിനു കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏൽപിച്ചതായി സുനിൽ മൊഴി നൽകിയിരുന്നു. പ്രതീഷ് ചാക്കോയും സഹ അഭിഭാഷകൻ രാജു ജോസഫും കേസിൽ അറസ്റ്റിനു വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയിൽ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാത്ത നീക്കം ഇവർ നടത്തിയതു സംശയത്തോടെയാണു പൊലീസ് വീക്ഷിക്കുന്നത്.
തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചു പിടിക്കാനുള്ള നീക്കമാണിതെന്നാണ് അവരുടെ വിലയിരുത്തൽ. മൊബൈൽ ഫോൺ നശിപ്പിച്ചതായുള്ള മൊഴികൾ വ്യാജമാണെന്നാണു പൊലീസിന്റെ നിഗമനം.
കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ മുഖ്യപങ്കാളിയെന്നു പൊലീസ് ആരോപിക്കുന്ന നടൻ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത സുഹൃത്തായ നാദിർഷായും മറ്റു ബന്ധുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ക്രിമിനൽ കേസുകളിൽ പങ്കാളിത്തമുള്ള പ്രതികളെ വിട്ടയയ്ക്കുമ്പോൾ കേസിൽ അവശേഷിക്കുന്ന തെളിവുകൾ നശിപ്പിക്കാൻ അവർ ശ്രമിക്കാറുണ്ട്. ഇതു നീരീക്ഷിക്കാൻ പൊലീസ് നടത്തിയ നീക്കം വിജയിച്ചതിന്റെ സൂചനയാണു നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനമെന്നാണു പൊലീസ് നിലപാട്.
അതേസമയം, ചികിൽസ തേടി കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാദിർഷ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. മകനെ കളളക്കേസിൽ കുടുക്കുകയായിരുന്നെന്ന് ആരോപിച്ച് ദിലീപിന്റെ അമ്മ നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.