നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷായ്ക്കു പങ്കുണ്ടോയെന്ന് ‘വിഐപി’ പറയട്ടെയെന്ന് മുഖ്യപ്രതി പൾസർ സുനി. വിഐപി പറഞ്ഞില്ലെങ്കിൽ താൻ പറയും. വിസ്താര സമയത്ത് ഇക്കാര്യം വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോടായിരുന്നു സുനിയുടെ പ്രതികരണം.
നടിയെ ആക്രമിച്ച കേസിൽ നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് സുനിയുടെ പ്രതികരണമെന്നും ശ്രദ്ധേയമാണ്.
അതിനിടെ, വിയ്യൂർ ജയിലിൽനിന്നു കാക്കനാട്ടെ ജയിലിലേക്കു തന്നെ മാറ്റണമെന്നും സുനി കോടതിയിൽ ആവശ്യപ്പെട്ടു. വിയ്യൂർ ജയിലിൽ വേണ്ടത്ര സൗകര്യമില്ലെന്നും സുനി അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ റിമാൻഡ് കാലാവധി 22 വരെ നീട്ടിയിട്ടുണ്ട്. ജാമ്യാപേക്ഷയും ജയിൽ മാറ്റ അപേക്ഷയും കോടതി 14നു പരിഗണിക്കും.