സർക്കാരിനെ നോക്കുകുത്തിയാക്കി ഹോർട്ടികോർപ്. സർക്കാരിന്റ അനുമതിയില്ലാതെ ഹോർട്ടികോർപ് ഡയറക്ടർ ബോർഡ് പെൻഷൻപ്രായം അറുപതാക്കി ഉയർത്തി. മാർച്ചിൽ വിരമിക്കേണ്ടിയിരുന്ന എട്ട് ജീവനക്കാർ ഇപ്പോഴും ശമ്പളവും ആനുകൂല്യങ്ങളും പറ്റി ഹോർട്ടികോർപിൽ തുടരുകയാണ്
യു.ഡി.എഫ് സർക്കാരിന്റ കാലത്തെ ഡയറക്ടർബോർഡ് യോഗമാണ് പെൻഷൻപ്രായം അൻപത്തിയെട്ടിൽ നിന്ന് അറുപതാക്കാൻ തീരുമാനിച്ചത്. എൽ.ഡി.എഫ് അധികാരത്തിലെത്തിയശേഷം വന്ന പുതിയ ബോർഡും ഇതിൽ ഉറച്ചുനിന്നു. എന്നാൽ ഈ തീരുമാനത്തിന് സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. അതിന്റ ആവശ്യമില്ലെന്ന മട്ടാണ് ഹോർട്ടികോർപിന്. മാർച്ചിൽ 58 വയസ് പൂർത്തിയായ ഏട്ടുപേർ ഇതുവരെ വിരമിച്ചിട്ടില്ല. അഞ്ചുമാസമായി ചട്ടംലംഘിച്ച് സർവീസിൽ തുടരുന്ന ഇവർ ഒാണത്തിനുള്ള അനുകൂല്യങ്ങൾ വരെയും കൈപ്പറ്റി. അടുത്തിടെ വിരമിച്ച മൂന്നുപേരും 60 തികഞ്ഞവരായിരുന്നു. സർക്കാരിന്റ അനുമതി കിട്ടുമെന്ന് പറഞ്ഞാണ് വർക്കർമാർ മുതൽ സൂപ്പർവൈസർമാരുടെ വരെ കാലാവധി ബോർഡ്നീട്ടിക്കൊടുത്തിരിക്കുന്നത്.
സ്വന്തം യൂണിയനിൽ പെട്ടവരുമുള്ളതിനാൽ പ്രതിപക്ഷ യൂണിയനും അനക്കമില്ല. മാറിമാറി വരുന്ന രാഷ്ട്രീയക്കാർ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഹോർട്ടികോർപിൽ നിയമങ്ങൾക്കോ ചട്ടങ്ങൾക്കോ പ്രസ്ക്തിയില്ലെന്നതിന്റ തെളിവുകൂടിയാണ് ഈ സംഭവം.