പാമോലിൻ കേസിൽ സി.എ.ജി റിപ്പോർട്ട് തയാറാക്കിയപ്പോൾ മുതൽ കെ.കരുണാകരനെ കുടുക്കാൻ ഗൂഢാലോചന നടന്നിരുന്നുവെന്ന് കരുണാകരന്റെ പഴ്സണല്‍ സ്റ്റാഫംഗവും മുൻ കലക്ടറുമായിരുന്ന കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ്. പാർട്ടിയിലുള്ളവർ തന്നെയാണ് ചതിച്ചതെന്ന് അദ്ദേഹം അവസാനനിമിഷം വരെ വിശ്വസിച്ചിരുന്നു. കേസിൽ കരുണാകരൻ നിരപരാധിയാണന്ന് തനിക്കുറപ്പുണ്ടെന്നും പ്രേമചന്ദ്രക്കുറുപ്പ് മനോരമന്യൂസിനോട് പറഞ്ഞു.
പാമോലിൻ ക്രമക്കേടിനക്കെുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ആരോപണ ഉന്നയിച്ച ദിവസം കെ.കരുണാകരൻ അന്നത്തെ ചീഫ് സെക്രട്ടറി എസ്. പത്മകുമാറുമായി ഫോണിൽ നടത്തിയ സംഭാ·ഷണം മാത്രം മതി കരുണാകരൻ കുറ്റക്കാരനല്ലെന്ന് തെളിയാനെന്ന് പ്രേമചന്ദ്രക്കുറുപ്പ്.
എസ്.പത്മകുമാർ തന്നിൽ നിന്ന് പലതും ഒളിച്ചുവച്ചിരുന്നതായി കരുണാകരൻ അവസാനനിമിഷം വരെ വിശ്വസിച്ചിരുന്നു. സി.എ.ജി റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനുമായി ചേർന്നും പാർട്ടിയിലെ ചിലർ ഗൂഢാലോചന നടത്തിയിരുന്നതായി കരുണാകരന് ബോധ്യമുണ്ടായിരുന്നു.
എട്ടുവർഷത്തോളം കരുണാകരന്റ പഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന കുറുപ്പ് മലപ്പുറം തൃശൂർ ജില്ലകളിൽ കലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.