ആലുവ ∙ പിതാവിന്റെ ഓർമയ്ക്കു ശ്രാദ്ധമൂട്ടാൻ നടൻ ദിലീപിനെ സബ് ജയിലിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തിച്ചതു കനത്ത സുരക്ഷാ സന്നാഹത്തോടെ. ജയിൽ പരിസരവും ദിലീപിന്റെ വീടിരിക്കുന്ന കൊട്ടാരക്കടവ് റോഡും അതിരാവിലെ മുതൽ പൊലീസ് നിയന്ത്രണത്തിലായിരുന്നു.
ബലികർമങ്ങൾ നടത്താൻ ദിലീപിന് എട്ടു മുതൽ പത്തു വരെയാണ് കോടതി സമയം അനുവദിച്ചത്. ഏഴരയോടെ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ ജയിലിനുള്ളിലെത്തി കോടതി ഉത്തരവിലെ നിർദേശങ്ങൾ ദിലീപിനെ വായിച്ചു കേൾപ്പിച്ചു. 58 ദിവസത്തെ ജയിൽ വാസത്തിനിടെ പുറത്തേക്കുള്ള ദിലീപിന്റെ മൂന്നാമത്തെ യാത്രയായിരുന്നു ഇത്.
സബ് ജയിൽ റോഡിലും മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ മതിൽക്കെട്ടിലും മൊബൈൽ ക്യാമറകൾ ഉയർത്തിപ്പിടിച്ച് ആൾക്കൂട്ടം കാത്തുനിന്നു. എന്നാൽ, മുൻപുണ്ടായതുപോലെ കൂക്കുവിളിയോ അനുകൂല മുദ്രാവാക്യങ്ങളോ ഉയർന്നില്ല.
പെരിയാർ തീരത്തെ ‘പദ്മസരോവര’ ത്തിന്റെ അങ്കണത്തിൽ മണപ്പുറത്തിന് അഭിമുഖമായി നിർത്തിയ പൊലീസ് വാഹനത്തിൽനിന്നു ദിലീപ് ഇറങ്ങി പൂമുഖത്തു കാത്തുനിന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്കു നടന്നു. കേസിന്റെ കാര്യങ്ങൾക്ക് ഓടിനടക്കുന്ന സുഹൃത്തിനെ കൈകാട്ടി വിളിച്ച് അകത്തേക്കു കൊണ്ടുപോയി.
അൽപസമയത്തിനുള്ളിൽ കുളിച്ച് ഈറനണിഞ്ഞു വെള്ളമുണ്ടുടുത്ത്, തോളിൽ മേൽമുണ്ടും കൈയിൽ കിണ്ടിയുമായി ശ്രാദ്ധകർമത്തിനു മുറ്റത്തേക്കിറങ്ങി. ദിലീപും സഹോദരൻ അനൂപും തെക്കോട്ടും സഹോദരി സബിത കിഴക്കോട്ടും തിരിഞ്ഞാണ് ബലിയിട്ടത്. ബലിക്കാക്കകളെ തേടി രണ്ടുവട്ടം കയ്യടിച്ചശേഷം കിണ്ടിയിലെ വെള്ളം മുറ്റത്തെ ചെടികൾക്കൊഴിച്ചു. പിന്നീടു ശ്രാദ്ധത്തിനു തയാറാക്കിയ ഭക്ഷണം കുടുംബാംഗങ്ങൾക്കൊപ്പം കഴിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ബന്ധുക്കളുമടക്കം നാൽപതോളം പേരുണ്ടായിരുന്നു വീട്ടിൽ. അവർക്കെല്ലാം ചായയും ഉഴുന്നുവടയും നൽകി.
വീട്ടുകാർക്കൊപ്പം അര മണിക്കൂർ ചെലവഴിച്ച ശേഷം ജീൻസ് ഒഴിവാക്കി വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് ദിലീപ് മടങ്ങിയത്. പൂമുഖത്തുനിന്ന് ഇറങ്ങാൻ നേരം അമ്മ സരോജത്തെ വാരിപ്പുണർന്നു. സഹോദരൻ അനൂപിന്റെ ഭാര്യ സബിതയെയും ഭാര്യ കാവ്യയുടെ അച്ഛൻ മാധവനെയും ആശ്ലേഷിച്ചു. കാവ്യയും മകൾ മീനാക്ഷിയും പൊലീസ് ജീപ്പിനടുത്തു വരെ അനുഗമിച്ചു.
വണ്ടിയിൽ കയറുന്നതിനു തൊട്ടുമുൻപ് ഇരുവരെയും ആലിംഗനം ചെയ്ത ദിലീപ് സങ്കടം പുറത്തു കാണിച്ചില്ല. പക്ഷേ, കാവ്യയും മീനാക്ഷിയും കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. റോഡിന്റെ ഇരുവശത്തും നിന്നവർക്കു നേരെ കൈവീശിയാണ് ദിലീപ് കടന്നുപോയത്.