ആലപ്പുഴ തുറവൂരില്‍ ചതുപ്പിൽനിന്ന് രക്ഷപ്പെടുത്തിയ ആനയെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നത് വൈകും. പൂര്‍ണമായും ഇണങ്ങാത്തതുകൊണ്ട് ആനയെ ഇന്ന് മാറ്റില്ല. നാളെ വനംവകുപ്പിന്റെ മൃഗഡോക്ടര്‍ എത്തി പരിശോധിച്ചശേഷമാണ് നടപടി തീരുമാനിക്കുക. അതേസമയം ആനയുടെ ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം ഉറപ്പാക്കുമെന്ന് തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് അറിയിച്ചു
ഇടഞ്ഞകൊമ്പനെ മെരുക്കാനുള്ള പെടാപ്പാടിലാരുന്നു രാവിലെ മുതല്‍ പാപ്പാന്‍മാര്‍. ഉച്ചയോടെ, അല്‍പം ശാന്തനായികണ്ട മുല്ലക്കല്‍ ബാലകൃഷ്ണന്റെ, കാലുകളില്‍ ബന്ധിച്ച കയര്‍അഴിച്ചു. പക്ഷേ മാറ്റി തളയ്ക്കാന്‍ മാത്രം പൂര്‍ണമായും മെരുങ്ങിയിട്ടില്ലെന്ന ബോധ്യം ആനയെ പരിശോധിച്ച ദേവസ്വം ബോര്‍ഡിന്റെ ഡോക്ടര്‍ പങ്കുവച്ചു
താല്‍കാലികമായി തളച്ച വീട്ടുമുറ്റത്തും ആന ചെളിയിലാണ്ട നിലയിലായിരുന്നു. തെങ്ങിന്‍ തടിയും മെറ്റലും ഉപയോഗിച്ചാണ് നിലം അല്‍പമെങ്കിലും ഉറപ്പിച്ചത്. ഇന്നലെ രാത്രി ചതുപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം, ഇടഞ്ഞആന ഒരു വീട് പൂര്‍ണമായും മറ്റൊരു വീട് ഭാഗികമായും തകര്‍ത്തിരുന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഇവിടെ എത്തി വീട്ടുകാരെ കണ്ടു
ആനയിടയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ദേവസ്വംബോര്‍ഡ് അന്വേഷിക്കും. ഇന്നലെ പുലര്‍ച്ചെയാണ് തൃക്കാക്കര ക്ഷേത്രത്തില്‍നിന്ന് ആലപ്പുഴയിലേക്ക് ലോറിയില്‍ കൊണ്ടുപോകവെ ആന ഇടഞ്ഞോടിയത്. 17 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്നലെ രാത്രിയോടെ കൊമ്പനെ താല്‍കാലികമായി തളച്ചത്