സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഗ്രേസ് മാർക്ക് നൽകേണ്ട എന്ന ശുപാർശ സർക്കാരിന് കൈമാറി. കലോൽസവത്തിന്റെ നിയമാവലി പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് എസ്.സി.ഇ.ആർ.ടി. നിർദ്ദേശം മുന്നോട്ട് വെച്ചത്. അമിത ആഡംബരം കാണിക്കുന്ന മത്സരാര്‍ഥികൾക്ക് നെഗറ്റിവ് മാർക്ക് നൽകണമെന്നും റിപ്പോർട്ട് പറയുന്നു. ഗ്രേസ് മാർക്കിന് വേണ്ടിയാണ് പലരും മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്നും അപ്പീൽപ്രളയം വരുന്നതെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റേയും എസ്.സി.ഇ.ആർ.ടിയുടെയും വിലയിരുത്തൽ.
ഗ്രേസ്മാർക്ക് ആകെ മാർക്കുമായി കൂട്ടി എഴുതേണ്ട. പ്രത്യേകമായി അത് മാർക്ക് ഷീറ്റിൽ രേഖപ്പെടുത്താം. അതായത് ഉന്നത പഠനത്തിന് ഈ ഗ്രേസ് മാർക്ക് കണക്കാക്കാനാവാത്തവിധം മാത്രം അത് ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം. അമിത ആഡംബരം കാണിക്കുന്ന മത്സരാർഥികൾക്ക് നെഗറ്റിവ് മാർക്ക് നൽകണം. നൃത്ത ഇനങ്ങളിലാണ് പണക്കൊഴുപ്പിന്റെ പ്രകടനമെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ഒഴിവാക്കിയാലെ കലോൽസവത്തിന്റെ യഥാർഥ സത്ത നിലനിറുത്താനാവൂ.
ഇവ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ അധ്യാപക സംഘടനകളുമായി 13ാം തീയതി ചർച്ച നടത്തും. ക്രിസ്മസ്, വേനലവധി കാലങ്ങളിൽ കലോൽസവം നടത്താൻകഴിയുമോ എന്നതും പരിഗണനയിലുണ്ട്. കൂടാതെ വിധികർത്താക്കളെ തീരുമാനിക്കുന്നതിൽ കർശന മാനദണ്ഡങ്ങൾ കൊണ്ടുവരും. പക്ഷപാതപരമായി പെരുമാറുന്ന വിധികർത്താക്കളെ സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ കലാ, സാംസ്ക്കാരിക മത്സരപരിപാടികളിൽനിന്ന് വിലക്കണം എന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.