കേരളത്തെ ഒരുപാടു സ്നേഹിക്കുകയും മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു ബെംഗളൂരുവിൽ അക്രമികളുടെ തോക്കിനിരയായ ഗൗരി ലങ്കേഷ്. മാധ്യമ പ്രവർത്തക എന്നതിനേക്കാൾ, തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായും സാമൂഹ്യപ്രവർത്തകയായും കർണാടകയുടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ വിളങ്ങിനിന്ന വ്യക്തിത്വം.
സമൂഹമാധ്യമത്തിലെ പേജിൽ അവസാനമായി പോസ്റ്റ് ചെയ്ത കുറിപ്പിലും തന്റെ കേരള സ്നേഹം തുറന്നു പ്രഖ്യാപിക്കുന്നുണ്ട് ഗൗരി. കഴിഞ്ഞ ദിവസം ഓണാഘോഷത്തിനിടെ ശശി തരൂർ എംപി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ഷെയർ ചെയ്തുകൊണ്ടാണ് കേരളത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള തന്റെ ഇഷ്ടം ഗൗരി ലങ്കേഷ് പ്രഖ്യാപിച്ചത്.
‘മലയാളികൾ ഓണം ആഘോഷിക്കുന്നു, മതപരമായ വ്യത്യാസങ്ങളൊന്നുമില്ലാതെ.. അവർ അവരുടെ നാടിനെ ദൈവത്തിന്റെ സ്വന്തമെന്നു വിളിക്കാൻ കാരണമതാണ്. എന്റെ മലയാളി സുഹൃത്തുക്കളേ, ദയവായി നിങ്ങളുടെ മതേതര മൂല്യം കാത്തുസൂക്ഷിക്കുക.’ അടുത്ത വർഷത്തെ ഓണത്തിനു താൻ കേരളത്തിലുണ്ടാകുമെന്നും ആരെങ്കിലും രുചികരമായ ബീഫ് തയാറാക്കി നൽകുമെന്നാണു പ്രതീക്ഷയെന്നും കൂട്ടിച്ചേർത്താണ് ഗൗരി പോസ്റ്റ് അവസാനിപ്പിക്കുന്നത്.