റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിന് ആലുവ സബ് ജയിലിൽ അനർഹമായ പരിഗണന ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ജയിൽ ഡിജിപിക്കു പരാതി. പ്രഭാത ഭക്ഷണം മുതൽ രാത്രി ഏറെ വൈകുംവരെ ജയിൽ സൂപ്രണ്ടിന്റെ എസി മുറിയിലാണു കേസിലെ പ്രതിയായ ദിലീപ് കഴിയുന്നതെന്നു പരാതിക്കാരനായ ആലുവ സ്വദേശി ടി.ജെ. ഗിരീഷ് സമർപ്പിച്ച പരാതിയിൽ ആരോപിച്ചു.
അവധി ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കില്ലെന്നു ജയിലിനു പുറത്തു ബോർഡ് വച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിനെ കാണാൻ സന്ദർശകരുടെ പ്രവാഹമായിരുന്നു. സന്ദർശകരിൽ പലരും കേസുമായി നേരിട്ടു ബന്ധമുള്ളവരും പ്രതികളെ സഹായിക്കുന്ന നിലപാടു സ്വീകരിച്ചവരുമാണെന്നു പരാതിക്കാരൻ ആരോപിക്കുന്നു.
ദിലീപും മുഖ്യപ്രതി പൾസർ സുനിയും ഒരേ ലൊക്കേഷനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്ന സിനിമയുടെ നിർമാതാക്കൾക്കും സന്ദർശനാനുമതി നൽകി. ദിലീപ് റിമാൻഡിലായതിന്റെ തൊട്ടടുത്ത അവധി ദിവസം ഇരട്ടക്കൊലക്കേസിലെ പ്രതി ജയിൽ സന്ദർശിച്ചതു വിവാദമായിരുന്നു. ജയിലിനുള്ളിൽ മറ്റു പ്രതികൾക്കു ലഭിക്കാത്ത ഇത്തരം പരിഗണനകൾ പീഡനക്കേസിലെ പ്രതിയായ നടന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണു പരാതിക്കാരന്റ ആവശ്യം.
പിതാവിന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിനു കോടതി താൽക്കാലിക അനുമതി നൽകിയ വിവരം പുറത്തുവന്ന ശനിയാഴ്ച മുതലാണു ചലച്ചിത്ര പ്രവർത്തകർ ഒറ്റയ്ക്കും കൂട്ടായും ജയിൽസന്ദർശനം തുടങ്ങിയത്. കെ.ബി. ഗണേഷ്കുമാർ എംഎൽഎ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തുടങ്ങിയവർ ഇന്നലെ ജയിലിലെത്തി ദിലീപിനെ കണ്ടു.
തിരുവോണ നാളിൽ ഓണക്കോടിയുമായാണു നടൻ ജയറാം എത്തിയത്. സംവിധായകൻ രഞ്ജിത്, നിർമാതാവ് ആൽവിൻ ആന്റണി, നടന്മാരായ നാദിർഷാ, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, കലാഭവൻ ജോർജ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ ജയിൽ സന്ദർശിച്ചിരുന്നു.
എന്നാൽ, ആരോപണങ്ങൾ തെറ്റാണെന്ന നിലപാടാണു ജയിൽ സൂപ്രണ്ടിന്റേത്. നടൻ ദിലീപിനെ കാണാൻ ജയിലിൽ കൂടുതൽ സന്ദർശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. തടവുകാരെ കാണാൻ ഒരു ദിവസം രണ്ടോ മൂന്നോ പേരിൽ കൂടുതലാളുകളെ അനുവദിക്കാറില്ല. എന്നാൽ, ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദർശകരുടെ പ്രാധാന്യവും കണക്കിലെടുത്താണു കൂടുതൽ പേർക്ക് അനുമതി നൽകിയത്.
അവധി ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കരുതെന്നു ജയിൽ ചട്ടങ്ങളിൽ പറയുന്നില്ല. തിരക്ക് ഒഴിവാക്കാനാണ് അങ്ങനെ ബോർഡ് വച്ചിരിക്കുന്നത്. അതു കർശനമായി നടപ്പാക്കേണ്ടതില്ലെന്നും സൂപ്രണ്ട് പറഞ്ഞു.