രണ്ടുമാസത്തെ ജയിൽ വാസത്തിനിടെ കിട്ടിയ രണ്ടു മണിക്കൂർ ദിലീപിനും കുടുംബത്തിനും ആശ്വാസമായി. ആലുവയിലെ വീട്ടിൽ അച്ഛന്റെ ബലിതർപ്പണത്തിന് എത്തിയ ദിലീപ് കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. ആരാധകർ കൂട്ടത്തോടെ എത്തരുതെന്ന് ഫാന്‍സ് അസോസിയേ·ഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പോലീസ് അകമ്പടിയോടെ വീട്ടിലേക്ക് എത്തിയ ദിലീപ് ഒറ്റയ്ക്ക് നടന്നാണ് വീടിനുള്ളിലേക്ക് കയറിയത്. പൂമുഖത്ത് തന്നെ ദിലീപിനെ സ്വീകരിക്കാൻ കാവ്യാ മാധവനും മകൾ മീനാക്ഷിയും സഹോദരൻ അനൂപുമടക്കമുള്ള കുടുംബാംഗങ്ങൾ കാത്തുനിന്നു. ഇവർക്കൊപ്പം ദിലീപ് വീടിനുള്ളിലേക്ക്. ദിലീപിന്റെ അച്ഛൻ പത്മനാഭപിള്ളയുടെ ശ്രാദ്ധ ചടങ്ങുകൾ ഉടൻതന്നെ തുടങ്ങി. ആലുവ ശിവക്ഷേത്രത്തിന് അഭിമുഖമായി ആലുവ പുഴയോട് ചേർന്ന വീടിന്റെ വരാന്തയിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. ഇടയ്ക്ക് ബലിച്ചോറുണ്ണാൻ നനഞ്ഞ കൈ കൊട്ടി കാക്കയെ വിളിക്കാൻ ദിലീപ് അനുജനും സഹോദരിക്കുമൊപ്പം വീടിന്റെ മുൻ വശത്തേക്ക് എത്തി.
ഒരിടവേളക്ക് ശേഷം എത്തിയ ചെറിയ സന്തോഷത്തിന് മധുരം പകരാൻ വീട്ടുകാർ ബന്ധുക്കൾക്ക് ലഡു നൽകി. ചടങ്ങുകൾക്ക് ശേഷം ദിലീപ് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു. ചടങ്ങുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് മഫ്തിയില്‍ പോലീസുകാര്‍ വീടിനുള്ളിൽ ഉണ്ടായിരുന്നു. പൊലീസ് വേഷത്തിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കമുള്ളവർ വീടിനു പുറത്താണ് നിന്നത്.
ദിലീപ് തിരിച്ചിറങ്ങുമ്പോൾ കുടുംബാംഗങ്ങളെല്ലാം പുറത്തേക്ക് എത്തി പോലീസ് ജീപ്പിലേക്ക് കയറുന്നതിനു തൊട്ടു മുമ്പ് മറുകരയിൽ ക്ഷേത്രത്തിലേക്ക് നോക്കി കൈകൂപ്പി. പിന്നെ തിരികെ ജയിലിലേക്ക്. ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകുമ്പോള്‍ പ്രതികൂലമായി ബാധിക്കാതിരിക്കാൻ സംഘടിച്ചെത്തരുതെന്ന് ആരാധകർക്ക് ഫാൻസ് അസോസിയേഷൻ നിർദേശം നൽകിയിരുന്നു