എല്ലാ സിനിമാക്കാരും ദിലീപിനെ പിന്തുണയ്ക്കണമെന്ന് കെ.ബി.ഗണേഷ്കുമാർ എംഎൽഎ. കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളി അല്ലെന്ന് ആലുവ സബ് ജയിലിൽ ദിലീപിനെ സന്ദർശിച്ച ശേഷം ഗണേഷ് പറഞ്ഞു. കേസിൽ രണ്ടുമാസത്തോളമായി ജയിലിൽ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കാൻ നാളെ രണ്ടു മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങും.
നടിയെ ആക്രമിച്ച കേസിൽ 58 ദിവസമായി റിമാൻഡിൽ കഴിയുന്ന ദിലീപ് രണ്ടുമണിക്കൂർ നേരത്തേക്ക് ജയിലിനു പുറത്തിറങ്ങാനിരിക്കെയാണ് പിന്തുണ അറിയിച്ച് കെ.ബി.ഗണേഷ്കുമാർ എം.എൽ.എ. ഉൾപ്പെടെ സിനിമാമേഖലയിലെ പ്രമുഖർ രംഗത്തെത്തിയത്. പൊലീസ് കള്ളക്കേസ് എടുക്കുമെന്നോ ഫോൺ ചോർത്തുമെന്നോ ഭയപ്പെടാതെ, എല്ലാ സിനിമാക്കാരും ദിലീപിനെ പിന്തുണയ്ക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു. പൊലീസിനു തെറ്റുപറ്റിയെങ്കിൽ മുഖ്യമന്ത്രി ഇടപെടണം.
ഗണേഷിന് പുറമെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടൻ സുധീർ, ജോർജേട്ടൻസ് പൂരം സിനിമയുടെ നിർമാതാക്കളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തുടങ്ങിയവരും ദിലീപിനെ കണ്ട് പിന്തുണ അറിയിച്ചു.
ആലുവയിലെ വീട്ടിൽ നടക്കുന്ന അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കാൻ രാവിലെ എട്ടു മുതൽ പത്തുവരെയാണ് ദിലീപിന് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് കോടതി നടപടികൾ പോലും വിഡിയോ കോൺഫറൻസ് വഴിയാക്കിയതോടെ അക്ഷരാർത്ഥത്തിൽ ദിലീപ് പുറം ലോകം കണ്ടിട്ട് നാളുകൾ ഏറെയായിരുന്നു.