ആലപ്പുഴ തുറവൂരില്‍ പാപ്പാനെ വെട്ടിച്ചോടിയ ആന ചതുപ്പിൽ താഴ്ന്നു. ലോറിയില്‍ കൊണ്ടുപോകുംവഴി മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന ഇറങ്ങിയോടുകയായിരുന്നു. കരയ്ക്ക് കയറ്റാൻ രാവിലെ ആറുമുതൽ നടക്കുന്ന ശ്രമം ഇനിയും വിജയിച്ചിട്ടില്ല. തൃക്കാക്കര ക്ഷേത്രത്തിലെ ഉൽസവത്തിന് ശേഷം തിരികെ കൊണ്ടുപോകുംവഴി പുലർച്ചെ നാലോടെ ലോറിയിൽ നിന്നിറങ്ങിയോടിയ ആന ആറുകിലോമീറ്റർ ഇപ്പുറത്താണ് ചതുപ്പിൽ താഴ്ന്നത്. രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിൽ ആറുമണിയോടെയാണ് കണ്ടെത്തിയത്. വളമംഗലം അനന്തന്‍കരിയിലെ ഈ പ്രദേശമാകെ ചതുപ്പായതിനാൽ ഒരു ക്രെയിൻ പോലും എത്തിക്കാൻ കഴിയില്ല. തൊട്ടടുത്തുള്ള തെങ്ങുകളിലും മറ്റും വടങ്ങൾ കെട്ടി ആനയെ വലിച്ചുകയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
എന്നാൽ ഇത്ര മണിക്കൂറുകളായി വെള്ളത്തിൽ നിൽക്കുന്നതിനാലും ഭക്ഷണം ഇല്ലാത്തതിനാലും ആന തളർന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ രക്ഷിക്കാനുള്ള ശ്രമം കൂടുതൽ ദുഷ്കരമാകുകയാണ്. പിൻകാലുകൾകളും വയറും ചേർത്ത് പലവട്ടം വടം കെട്ടി വലിക്കുന്നതും ആനക്ക് സഹിക്കാനാവുന്നില്ല.
കൊമ്പിനടിയിലൂടെ രക്തം വരുന്നതായി അൽപം മുൻപ് കണ്ടെത്തിയിട്ടുണ്ട്. ആനക്ക് മരുന്നും ഗ്ലൂക്കോസും നൽകുന്നുണ്ട്. ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള എലഫന്റ് റസ്ക്യൂസംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുഴുവൻ പാപ്പാൻമാരെയും എത്തിച്ചിട്ടുണ്ട്. അതേസമയം ആന ഇറങ്ങിയോടാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. രാവിലെ ഇവിടേക്കുള്ള ഓട്ടത്തിനിടെ ഒരു വീടിന്റെ മതിലും ഓട്ടോറിക്ഷയും തകർത്തിട്ടുണ്ട്.