കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ലെന്ന് എംഎൽഎയും നടനുമായ ഗണേഷ് കുമാർ. പൊലീസിന് തെറ്റ്പറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു. ആലുവ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ ആയല്ല സുഹൃത്തായാണ് ദിലീപിനെ കാണാൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന്റെ നിർദേശത്തെ തുടർന്നാണ് ദിലീപിനെ കാണാനുള്ള തീരുമാനം എടുത്തതെന്നും ദിലീപിന്റെ അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും ഇതിന് മുമ്പ് വീട്ടിലെത്തി കണ്ടിരുന്നെന്നും ഗണേഷ് കുമാർ പറഞ്ഞു.
ദിലീപിന്റെ തോളിൽ കയ്യിട്ട് നടന്നവർ ഇപ്പോൾ മിണ്ടുന്നില്ല. അവർ പേടിച്ച് മിണ്ടാതിരിക്കുകയാണ്. ദിലീപിന്റെ ഔദാര്യംപറ്റിയവർ ആപത്തിൽപ്പെട്ടപ്പോൾ കയ്യൊഴിയുന്നത് ശരിയല്ലെന്നും സിനിമാമേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു.
തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടൻ സുധീർ, ജോർജേട്ടൻസ് പൂരം സിനിമയുടെ നിർമാതാക്കളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവരും രാവിലെ ദിലീപിനെ കണ്ടു. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ വിവിധ ലൊക്കേഷനുകളിൽ വച്ച് ദിലീപും സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.