യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനു ബുധനാഴ്ച അച്ഛന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച ശ്രാദ്ധ കർമത്തിൽ പങ്കെടുക്കാൻ മജിസ്ട്രേട്ട് കോടതി താൽക്കാലിക അനുവാദം നൽകി. പ്രതികൾ നശിപ്പിച്ചു കളഞ്ഞതായി കള്ളമൊഴി നൽകിയ തെളിവുകൾ കണ്ടെത്താനുള്ള അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെ ദിലീപിനെ ജയിലിനു പുറത്തേക്കു വിടരുതെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി അനുവാദം നൽകിയത്.
ബുധനാഴ്ച രാവിലെ എട്ടു മുതൽ 10 വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളിൽ ദിലീപിനു പങ്കെടുക്കാം. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി.
2008 ൽ അച്ഛൻ പത്മനാഭപിള്ള മരിച്ചതിനു ശേഷം എല്ലാ വർഷവും ഇതേ ദിവസം എവിടെയാണെങ്കിലും മൂത്തമകനായ താൻ ബലിതർപ്പണം നടത്താറുണ്ടെന്നാണു ദിലീപിന്റെ അപേക്ഷയിൽ പറയുന്നത്. എന്നാൽ ദിലീപ് അപേക്ഷയിൽ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം ദിലീപ് തൃശൂരിലെ നെടുപുഴ എന്ന സ്ഥലത്തായിരുന്നു. അന്നു ബലി തർപ്പണം നടത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം ഭാര്യ കാവ്യാ മാധവൻ, മകൾ മീനാക്ഷി, ഭാര്യാപിതാവ് മാധവൻ എന്നിവർ ഇന്നലെ ദിലീപിനെ ജയിലിൽ സന്ദർശിച്ചു.
കേസിലെ ‘മാഡം’ കാവ്യാ മാധവനാണെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു കാവ്യ പ്രതികരിച്ചില്ല. ദിലീപിന്റെ സഹോദരൻ അനൂപ്, സുഹൃത്തും സംവിധായകനുമായ നാദിർഷ എന്നിവരും ഇന്നലെ രാവിലെ ദിലീപിനെ സന്ദർശിച്ചു. ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടിയിട്ടുണ്ട്.