പി.വി.അൻവർ എം.എൽയുടെ കോഴിക്കോട് കൂടരഞ്ഞിയില പാർക്കിന് സമീപം യുവാക്കൾക്ക് മർദനമേറ്റതിൽ പൊലീസുകാർ അടക്കം പതിനാലു പേർക്കെതിരെ കേസ്. സംഭവസ്ഥലത്തെത്തിയ തിരുവമ്പാടി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് താമരശേരി സി.ഐ കേസെടുത്തത്.
പാർക്കിന്റെ ദൃശ്യങ്ങള്‍ പകർത്തിയെന്നാരോപിച്ച് മുക്കം കൊടിയത്തൂർ സ്വദേശികളായ നാലു പേർക്ക് മർദനമേറ്റ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് റൂറൽ എസ്.പിയുടെ നിർദേശപ്രകാരം താമരശേരി സി·ഐ ആണ് കേസ് റജിസ്റ്റർ ചെയ്തത്. മർദനത്തിന് നേതൃത്വം നൽകിയ കണ്ടാലറിയാവുന്ന പന്ത്രണ്ട് പേരും രണ്ടു പൊലീസുകാരുമാണ് പ്രതികൾ.
അക്രമവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ തിരുവമ്പാടി സ്റ്റേഷനിലെ പൊലീസുകാർ മർദനമേറ്റവരെ രക്ഷിച്ചില്ലെന്നാണ് ആരോപണം. കൈകൊണ്ടിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം യുവാക്കളുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആരോപണവിധേയരായ പൊലീസുകാരാണ് മർദനമേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്.