തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഓണാഘോഷം പുലർച്ചെ തുടങ്ങി. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലിയെ വാമനൻ സ്വീകരിച്ച് ആനയിക്കുന്ന ചടങ്ങായിരുന്നു ആദ്യം. തുടർന്ന് പ്രസിദ്ധമായ തിരുവോണ സദ്യയും നടന്നു.
വാമനപ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമായ തൃക്കാക്കരയിൽ മഹാബലിയെ എതിരേൽക്കുന്നതാണ് തിരുവോണ നാളിലെ പ്രധാന ചടങ്ങ്. പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മഹാബലിയെ വാമനൻ ക്ഷേത്രത്തിന് വലംവെച്ച് സ്വീകരിക്കുന്നു. പുതുതായി സ്ഥാപിച്ച ശ്രീ മഹാബലി ആസ്ഥാനത്തു നിന്നാണ് ഇത്തവണ ഈ ചടങ്ങിന് തുടക്കമായത്.
തുടർന്ന് ഒൻപത് ആനകളെ അണിനിരത്തിയുള്ള ശ്രീബലി. പത്തരയോടെ പ്രസിദ്ധമായ തൃക്കാക്കര ഓണസദ്യ. ജാതി മത വ്യതാസമില്ലാതെ ആയിരക്കണക്കിന് ആളുകൾ ഇത്തവണയും തൃക്കാക്കരയപ്പന്റെ തിരുമുറ്റത്തു സദ്യയുണ്ടു. ഓണം തന്നെയാണ് തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന ഉത്സവം. അത്തം മുതൽ പത്തു ദിവസമായി നടന്ന ഉത്സവാഘോഷങ്ങൾക്കാണ് ഈ തിരുവോണനാളിൽ സമാപനമായത്.