ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും മായം ചേർത്ത പാൽ കേരളത്തിലേക്ക് കടന്നു വരുന്നത് തടയാനായി ക്ഷീര വികസന വകുപ്പ് അതിർത്തിയിൽ പരിശോധന ആരംഭിച്ചു. അടുത്ത മാസം മൂന്നാം തീയതി വരെയാണ് സംസ്ഥാനത്തെ 13 കേന്ദ്രങ്ങളില്‍ 24 മണിക്കൂർ പരിശോധന.
അതിർത്ഥി വഴി കടന്നു വരുന്ന പാലിൽ മായം കലർത്തിയതായി കണ്ടെത്തിയാൽ വാഹനം ഉൾപ്പെടെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറും. സാന്പിളുകളുടെ ഗുണനിലവാരം സംബന്ധിച്ച റിപ്പോർട്ടുകൾ ദിവസവും വൈകുന്നേരം സർക്കാരിലേക്ക് അയക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 3 -ാം തീയതി വരെ പരിശോധന തുടരും.
മനുഷ്യ ശരീരത്തിന് ഹാനികരമായ ഫോർമാലിൻ ഉൾപ്പെടെയുള്ള എതെങ്കിലും രാസവസ്തുക്കൾ പാലിൽ ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പ്രധാനമായും നടത്തുന്നത്. പാൽ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഫോർമാലിൻ എന്ന മാരകമായ രാസവസ്തു ചേർക്കുന്നത്. കൃത്രിമപാൽ നിർമ്മിക്കുന്പോൾ കൊഴുപ്പു കൂട്ടുന്നതിന് പഞ്ചസാരയും അമ്ളാംശം കുറക്കുന്നതിന് അലക്കുകാരവും ചേർക്കാറുണ്ട്.
ഇവയുടെയെല്ലാം സാന്നിധ്യം പരിശോധനാ വിധേയമാക്കും. ഇവ കൂടാതെ കുമളി ചെക്ക് പോസ്റ്റിൽ മാത്രമായി പാലിൽ ആന്റി ബയോട്ടിക്ക് ടെസ്റ്റും നടത്തുന്നു: ഓണക്കാലത്ത് പാലിന്റ ഉപഭോഗം വർദ്ധിക്കുന്നതിനാൽ മായം കലർന്ന പാൽ വൻതോതിൽ കേരളത്തിലേക്ക് കടന്നു വരാൻ സാധ്യതയുള്ളതിനാലാണ് അതിർത്തിയിൽ പരിശോധന കർശനമാക്കിയത്. കുമളി ചെക്കുപോസ്റ്റിൽ താത്ക്കാലിക ലാബ് സ്ഥാപിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുന്നത്. ദിവസേന മൂന്നു ലക്ഷം ലിറ്ററോളം പാലാണ് ഇപ്പോൾ കേരളത്തിലേക്കെത്തുന്നത്. ഓണക്കാലത്ത് ഇത് ഇരട്ടിയാകുമെന്നാണ് കണക്കു കൂട്ടൽ.