സ്കൂളുകളുടേയും ആരാധാനലായങ്ങളുടേയും എസ്‍സി-എസ്ടി കോളനികളുടേയും അന്‍പതുമീറ്റര്‍ പരിധിയില്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവുനല്‍കിയത്. ടൂറിസം മേഖലയിലെ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് നേരത്തേയുണ്ടായിരുന്ന ദൂരപരിധി പുനസ്ഥാപിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.
ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി നിലവിലുള്ള ഇരുനൂറുമീറ്ററായി തുടരും. ദൂര പരിധിയിൽ ഇളവനുദിക്കണമെന്നാവശ്യപ്പെട്ട് ബാറുടമകൾ എക്സൈസ് കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നു. തീരുമാനം വേണമെന്നാവശ്യപ്പെട്ട് ഈ നിവേദനങ്ങൾ ഋഷിരാജ് സിങ് സർക്കാരിനു കൈമാറി . എക്സൈസ് മന്ത്രി എൽ.ഡി.എഫിലും മന്ത്രിസഭയിലും ഇക്കാര്യം അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടേയും കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോംജോസ് പുതിയ ഉത്തരവിറക്കിയത്.
2011 ൽ യുഡിഎഫ് സർക്കാരാണ് ദൂരപരിധി 200 മീറ്ററാക്കികൊണ്ടുള്ള ഉത്തരവിറക്കിയത്. നേരത്തെ മുനിസിപ്പൽ,കോർപ്പറേഷൻ പരിധിയിലെ ദേശീയപാതകളിലെ മദ്യശാലകളും തുറക്കാൻ അനുമതി നൽകുന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തും നടപ്പാക്കാൻ സർക്കാർ തീരമാനിച്ചിരുന്നു. ഇതോടെ മൂന്നൂറോളം ബാറുകൾക്കു തുറന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അമ്പത് മീറ്റർ പരിധി പ്രാവർത്തികമാകുന്നതോടെ സംസ്ഥാനത്ത് അമ്പതോളം പുതിയബാറുകളും കൂടി തുറക്കാനാകുമെന്നാണ് എക്സസ് വകുപ്പ് നൽകുന്ന സൂചന