തിരുവനന്തപുരം മെഡിക്കൽ കോളജ് അടക്കം സംസ്ഥാനത്തെ നാല് ആശുപത്രികളിൽ ആറ് മാസത്തിനകം കേന്ദ്രീകൃത ട്രോമാ കെയർ യൂണിറ്റ് തുടങ്ങും. എയിംസുമായി സഹകരിച്ച് പദ്ധതി ആരംഭിക്കാനാണ് തീരുമാനം. തിരുവനന്തപുരം മെഡിക്കൽ കോളജ് സന്ദർശിച്ച എയിംസ് സംഘം ഒരുക്കങ്ങളിൽ സംതൃപ്തി അറിയിച്ചു.
അപകടങ്ങളിൽ ഗുരുതരപരുക്കേൽക്കുന്നവർക്ക് അതിവേഗം അതിവിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള കേന്ദ്രീകൃത ട്രോമ കെയർ യൂണിറ്റ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലൊന്നും നിലവിലില്ല. തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ചതോടെ ഈ ന്യൂനതയും ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ട്രോമ കെയർ യൂണിറ്റ് ആരംഭിക്കാനുള്ള പദ്ധതി വേഗത്തിലാക്കുന്നത്. ആറുമാസത്തിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര, ആലപ്പുഴ, എറണാകുളം എന്നീ ജനറൽ ആശുപത്രികളിലും യൂണിറ്റ് തുടങ്ങാനാണ് തീരുമാനം.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ എയിംസിന്റെ നിലവാരത്തിലാണ് അത്യാഹിത വിഭാഗമടങ്ങിയ യൂണിറ്റ് തുടങ്ങുന്നത്. എയിംസിന്റെ പൂർണ സംഹകരണം ഡെൽഹിയില് നിന്നെത്തിയ സംഘം ഉറപ്പ് നൽകി. സംസ്ഥാനത്തെ മറ്റ് ജില്ല, താലൂക്ക് ആശുപത്രികളിൽ രണ്ട് വർഷത്തിനുള്ളിൽ യൂണിറ്റ് തുടങ്ങാനാണ് തീരുമാനം.