കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികൾക്ക് നബാർഡ് 5000 കോടിരൂപയുടെ വായ്പ അനുവദിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിവഴി നടപ്പാക്കിയ പദ്ധതിയുടെ ആദ്യ ഓൺലൈൻ പേയ്മെന്റ് ധനമന്ത്രി ബി.എസ്.എൻ.എലിന് കൈമാറി. പദ്ധതികളുടെ ഓൺലൈൻ പേയ്മെന്റ് വഴി സംസ്ഥാനസർക്കാരിന് 2500 കോടിരൂപയുടെ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ക്ലാസ് മുറികളെ ഹൈടെക് ആക്കുന്നതിനുള്ള 493 കോടിരൂപയുടെ പദ്ധതിയുടെ ആദ്യഗഡു തുകയാണ് ഇന്ന് ബി.എസ്.എൻ.എലിന് കൈമാറിയത്. ബ്രോഡ്ബാൻഡ് സൗകര്യമൊരുക്കിയതിന് ബി.എസ്.എൻ.എലിന് 1.21 കോടിരൂപ ഓൺലൈനായി നൽകി. കിഫ്ബി വഴി നടപ്പാക്കുന്ന 50000 കോടിരൂപയുടെ പദ്ധതികൾക്കും ഓൺലൈൻ പേമെന്റ് നടത്തുന്നതുവഴി സർക്കാരിന് 2500 കോടിരൂപയെങ്കിലും ലാഭിക്കാമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ടെൻഡർ എക്സസ് ഒഴിവാകുന്നതുവഴിയാണ് ഈ നേട്ടം. നബാർഡിന്റെ ഉപസ്ഥാപനമായ നിഡ കിഫ്ബിക്ക് 5000 കോടിരൂപ വായ്പ അനുവദിച്ചുകഴിഞ്ഞു. ഇതിൽ 562 കോടിരൂപ റോഡ് പണിയുടെ ബില്ല് മാറുന്നതിനായി എടുത്തു.
നാലുശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നു. കിഫ്ബി വഴി ഈ വർഷം 30000 കോടിരൂപയുടെ പദ്ധതികൾക്ക് പൂർണതോതിൽ അനുമതി നൽകാനാകുമെന്നാണ് പ്രതീക്ഷ. കിഫ്ബിയുടെ അടുത്ത ബോർഡ് യോഗം 3000 കോടിരൂപയുടെ പദ്ധതികൾക്ക് അനുമതി നൽകും. വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഫണ്ട് ട്രസ്റ്റി അഡ്വൈസറി കിഫ്ബിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയെന്നും ധനമന്ത്രി പറഞ്ഞു.