മുരുകന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചവരെ പഴിചാരി തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. വെന്റിലേറ്റർ ഒഴിവില്ലാത്തതിനാൽ പകരം സംവിധാനം ഉപയോഗിച്ച് ചികില്‍സ തുടങ്ങാമെന്ന് രോഗിയെ എത്തിച്ചവരോട് പറഞ്ഞിരുന്നുവെന്നും അവര്‍ പ്രതികരിച്ചില്ലെന്നുമാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദീകരണം. എന്നാൽ റിപ്പോർട്ട് കളവെന്ന് ആംബുലൻസ് ഉടമ ആർ രാഹുൽ മനോരമ ന്യൂസിനോടു പ്രതികരിച്ചു.
മുരുകന്റെ ദാരുണമരണത്തിൽ രക്ഷിക്കാൻ ശ്രമിച്ചവരെ കുറ്റപ്പെടുത്തി സ്വയം ന്യായീകരിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. മുരുകനെ എത്തിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു. പരിശോധിച്ച ഡോക്ടർ താൽക്കാലിക സംവിധാനം ഉപയോഗിച്ച് ചികിൽസിക്കാമെന്ന് അറിയിച്ചു. എന്നാൽ ഒപ്പമുണ്ടായിരുന്നവർ പ്രതികരിച്ചില്ലെന്നാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട്. ഈ വാദം പച്ചക്കള്ളമെന്നും ചികിൽസിക്കാൻ തയാറായിരുന്നുവെങ്കിൽ മററ് ആശുപത്രികളിലേയ്ക്ക് പോകില്ലായിരുന്നുവെന്നും ആംബുലൻസ് ഉടമ ആർ രാഹുൽ പറഞ്ഞു.
വെന്റിലേറ്ററുകളുടെ ചുമതലയുളള ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണായിരുന്നു ആഭ്യന്തര അന്വേഷണ സമിതിയുടേയും തലവൻ. ഇദ്ദേഹം തന്നെയാണ് സംഭവ ദിവസം മുതൽ വെന്റിലേററർ ഒഴിവില്ലായിരുന്നുവെന്ന് മാധ്യമങ്ങളിലടക്കം ന്യായീകരിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.