സംസ്ഥാനാന്തര സർവീസുകൾക്കായി കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്കെടുക്കുന്നു. ചെന്നൈ ഉള്‍പ്പടെ നാലിടങ്ങളിലേക്കായി 25 ബസുകളാണ് ആദ്യഘട്ടത്തിൽ വാടയ്ക്കെടുക്കുക. ഇത് സംബന്ധിച്ച് ബസ് കമ്പനികളുമായി എം.ഡി എം.ജി രാജമാണിക്യം ബുധനാഴ്ച ചർച്ച നടത്തും. സംസ്ഥാനാന്തര സർവീസുകൾക്കായി പതിനെട്ട് സ്കാനിയയും പത്ത് വോൾവോ ബസുമാണ് നിലവിൽ കെ.എസ്.ആർ.ടി.സിക്കുള്ളത്. ഇതിന്റ അഞ്ചെണ്ണം അപകടത്തിൽപെട്ട് വർക്ക് ഷോപ്പിലാണ്. ഇവ അറ്റകുറ്റപ്പണി കഴിഞ്ഞ് പുറത്തിറങ്ങാൻ മാസങ്ങളെടുക്കും. വൻതുകയാണ് ഇതിനായി വേണ്ടി വരിക. അപകടവും ബസുകൾക്ക് നേരെയുള്ള അക്രമവും പതിവായതോടെ റിസർവേഷൻ സംവിധാനം പോലും കൃത്യമായി പ്രവർത്തിപ്പിക്കാനാകുന്നില്ല.
ഒരു സർവീസ് മുടങ്ങിയാൽ എഴുപതിനായിരം രൂപ മുതൽ ഒരുലക്ഷം രൂപവരെയാണ് കെ.എസ്.ആർ.ടി.സിയ്ക്ക് നഷ്ടം. ഈ സാഹചര്യത്തിലാണ്, സ്കാനിയ വോൾവോ എന്നീ കമ്പനികളിൽ നിന്ന് ബസ് കടമെടുക്കുന്നത്. ബുധനാഴ്ച ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും. ബസിന് പുറമെ ഡ്രൈവറേയും കമ്പനി നൽകണം. കണ്ടക്ടറെ കെ.എസ്.ആർ.ടി.സി വിട്ടുകൊടുക്കും.ഡീസലും കെ.എസ്.ആർ.ടി.സി നിറയ്ക്കും. കിലോമീറ്ററിന് നിശ്ചിത തുക കമ്പനിയ്ക്ക് നൽകും. അപകടത്തിൽപെട്ടാൽ കമ്പനി തന്നെ നന്നാക്കണം. പകരം ബസുകളും വിട്ടുനൽകണം. 25 ബസുകളാണ് വാടകയ്ക്കെടുക്കുന്നത്. ചെന്നൈ, ബംഗളൂരു, മൈസൂർ, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ്. ഒന്നരക്കോടി രൂപയാണ് ഒരു ബസിന്റ വില. സ്വന്തമായി ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി സർവീസ് നടത്തുന്നതിനേക്കാൾ ലാഭം വാടകയ്ക്കെടുത്ത് ഒാടിക്കുന്നതാണന്നാണ് മാനേജ്മെന്റിന്റ വിലയിരുത്തൽ.