എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. െഎജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂർ വിജയൻ നേരിട്ട പീഡനം മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
ജൂലൈ 23നായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉഴവൂർ വിജയന്റെ മരണം. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് എൻസിപി നേതാവ് സുൾഫിക്കർ മയൂരി ഉഴവൂരിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കായംകുളത്തെ വ്യവസായിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു ഭീഷണിയെന്നും ഇതെത്തുടർന്നാണ് ഉഴവൂരിന് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായതെന്നും എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖയടക്കം മനോര ന്യൂസ് പുറത്തുവിട്ടിരുന്നു. പരാതി കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് കൈമാറിയത്. ആരോപണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് ഡിജിപിയുടെ ഉത്തരവ്. തുടർ നടപടികൾ വേഗത്തിലാക്കാനും ക്രൈംബ്രാഞ്ച് െഎജി എസ് ശ്രീജിത്തിന് പൊലീസ് മേധാവി നിർദേശം നൽകി.