മുരുകന്റ ജീവൻ രക്ഷിക്കുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മനഃപൂർവമായ വീഴ്ചവരുത്തി. രണ്ട് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരിക്കെയാണ് ഇല്ലെന്നു പറഞ്ഞ് രോഗിയെ മടക്കിയയച്ചത്. മൂന്നു മണിക്കൂർ കാത്തു കിടന്നിട്ടും ബദൽ സംവിധാനമൊരുക്കിയില്ല. വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്ന് മൊഴി നല്കി അന്വേഷണസംഘത്തേയും അധികൃതർ തെറ്റിദ്ധരിപ്പിച്ചു. കേസില്‍ ഡോക്ടർമാരെ അറസ്റ്റു ചെയ്യാൻ പൊലീസ് നിയമോപദേശം തേടും. ചികിൽസനിഷേധത്തിന് അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് അന്വേഷണ സംഘം.
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മുരുകനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോൾ വെന്റിലേറ്റർ ഒഴിവില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ ഈ സമയം അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊള്ളൽ ചികിൽസ വിഭാഗത്തിലും രണ്ടു പോർട്ടബിൾ വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നു. എന്നാൽ ഈ വിഭാഗങ്ങളിലെ മേധാവികളുമായി കൂടിയാലോചന നടത്താതെ വെന്റിലേറ്റർ ഒഴിവില്ലെന്നായിരുന്നു അത്യാഹിത വിഭാഗത്തിന്റെ മറുപടി. മൂന്നു മണിക്കൂർ കാത്തു കിടന്നിട്ടും ചികിൽസ ലഭിക്കാഞ്ഞതോടെ മുരുകനുമായെത്തിയവർ മടങ്ങി. ഈ രണ്ടു വെന്റിലേറ്ററും പുറത്തു നിന്നെത്തുന്ന രോഗിക്ക് നല്കാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാൽ ഈ വാദത്തിൽ കഴമ്പില്ല. അണുബാധയൊഴിവാക്കാൻ വെന്റിലേറ്റർ സംവിധാനത്തിലെ നിസാര വിലയുള്ള ഏതാനും ഉപകരണങ്ങൾ മാറ്റി സ്ഥാപിച്ചാൽ മതിയെന്നതാണ് വസ്തുത. ഈ അലംഭാവത്തിനു പുറമേ കേടായ പതിനാറു വെന്റിലേറ്ററുകൾ നന്നാക്കാനും നടപടിയെടുത്തിരുന്നില്ല.
സാങ്കേതികത്വം പലതും പറയാനുണ്ടാകും പക്ഷേ മുരുകന് മരണ ശിക്ഷ വിധിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ഒഴിവാകാനാകില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇക്കാര്യങ്ങൾ കൂടി അന്വേഷണ പരിധിയിൽ വന്നാൽ മാത്രമേ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കൂ.