രാജപുരം (കാസർകോട്) ∙ പാണത്തൂരിൽ വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായ നാലുവയസ്സുകാരിയെ ഇനിയും കണ്ടെത്താനായില്ല. ഓടയിൽ വീണെന്ന സംശയത്തെ തുടർന്നു നടത്തിയ തിരച്ചിൽ ഇന്നലെയും രാത്രി വരെ നീണ്ടു.
വ്യാഴാഴ്ച വൈകിട്ടു നാലുമണിയോടെയാണ് പാണത്തൂർ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം–ഹസീന ദമ്പതികളുടെ മകൾ സന ഫാത്തിമയെ കാണാതാകുന്നത്. അങ്കണവാടി വിട്ടു വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതാണെന്നു വീട്ടുകാർ പറയുന്നു. പിന്നീട് കുട്ടിയെ കാണാതായി. ഈ സമയത്തു ശക്തമായ മഴയുണ്ടായിരുന്നു.
സനയുടെ ഉമ്മയും ഉപ്പയും വല്യുമ്മയും വീട്ടിലുണ്ടായിരുന്നു. വീടിനു മുന്നിലെ ഓടയിൽ വീണതാകാമെന്ന സംശയത്തെ തുടർന്നു പൊലീസും നാട്ടുകാരും അഗ്നിശമനസേനയും രാത്രി എട്ടര വരെ പുഴയിൽ തിരച്ചിൽ നടത്തി. തുടർന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ വീണ്ടും പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടർന്നെങ്കിലും വിഫലമായി.
കുട്ടി വെള്ളത്തിൽ വീണു എന്നു പറയുന്ന ഓവുചാലിൽ വിശദമായി പരിശോധന നടത്തി. ഓടയുടെ സമീപത്തു നിന്നു കുട്ടിയുടെ കുടയും ചെരിപ്പും കണ്ടെത്തിയതിനാൽ വെള്ളത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഇതിനിടയിൽ കുട്ടിയെ നാടോടികൾ തട്ടിക്കൊണ്ടു പോയതായിരിക്കാമെന്ന പ്രചാരണം വന്നതോടെ പൊലീസ് കേരളത്തിലും കേരളത്തിനു പുറത്തെ എല്ലാ സ്റ്റേഷനിലേക്കും ഫോട്ടോ ഉൾപ്പെടെ സന്ദേശം നൽകിയിട്ടുണ്ട്.
കാണാമറയത്ത് ഈ കുരുന്നുകൾ ?
ദിയ ഫാത്തിമ (രണ്ടു വയസ്സ്)- 2014 ഓഗസ്റ്റ് 1
കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി കോഴിയോട്ടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ഈ പിഞ്ചുകുഞ്ഞിനെ മിനിറ്റുകൾക്കിടയിലാണു കാണാതായത്. മാതാവ് ഭക്ഷണം എടുക്കാൻ അകത്തേക്കു പോയി തിരിച്ചു വന്നപ്പോൾ കുട്ടിയെ കാണാനില്ല.
കൈത്തോട്ടിൽ ഒഴുകിപ്പോയെന്നായിരുന്നു ആദ്യ സംശയം. സകല തോടുകളിലും പുഴകളിലും ആഴ്ചകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിച്ചവച്ചുതുടങ്ങിയ കുഞ്ഞ് 85 മീറ്റർ ദൂരത്തുള്ള പുഴയിലെത്താൻ സാധ്യതയില്ലെന്നു ബന്ധുക്കൾ.
അങ്കമാലിയിൽ സ്ത്രീക്കും പുരുഷനും മൂന്നു കുട്ടികൾക്കുമൊപ്പം ദിയയുടെ രൂപസാദൃശ്യമുള്ള കുട്ടി നിൽക്കുന്ന വിഡിയോ ബന്ധുക്കൾക്കു ലഭിച്ചിരുന്നു. ഇത് പൊലീസ് കൂടുതൽ അന്വേഷിച്ചില്ലെന്നു പരാതിയുണ്ട്.
താഹിർ (രണ്ടു വയസ്സ്)- 1996 സെപ്‌റ്റംബർ 20
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ ആനക്കല്ല് പാറയിൽ ജലീൽ –റഷീദ ദമ്പതികളുടെ മൂത്ത മകൻ. റോഡരികിലെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കാണാതായി. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും വിഫലം. വർഷങ്ങൾക്കു ശേഷം എറണാകുളത്ത് കണ്ടെത്തിയ കുട്ടി താഹിർ ആണെന്നു സംശയം ഉയർന്നെങ്കിലും ഡിഎൻഎ പരിശോധനയിൽ അല്ലെന്നു കണ്ടെത്തി.
രാഹുൽ (ഏഴു വയസ്സ്)- 2005 മേയ് 18
ആലപ്പുഴ ആശ്രമം വാർഡ് രാഹുൽ നിവാസിൽ രാജു-മിനി ദമ്പതികളുടെ മകൻ. വീടിനു സമീപം കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കാണാതായി. 12 വർഷം പിന്നിട്ടിട്ടും സിബിഐ വരെ അന്വേഷിച്ചിട്ടും ചുരുളഴിക്കാനായില്ല.
പ്രവീൺ രാജ് (11)- 2014 സെപ്റ്റംബർ 15
തിരുവനന്തപുരം പൂവാറിനു സമീപം നമ്പ്യാതി ബി.എൽ. ഭവനിൽ രാജൻ – പ്രസന്ന ദമ്പതികളുടെ മകൻ. പിതാവും സഹോദരനുമൊത്ത് കടൽ കാണാൻ പോയ ദിവസമാണ് പ്രവീണിനെ കാണാതായത്. 2016 ഒക്ടോബറിൽ കോട്ടയം റയിൽവേ സ്റ്റേഷനിൽ കണ്ടതായി അഭ്യൂഹമുണ്ടായെങ്കിലും അതു മറ്റൊരു കുട്ടിയായിരുന്നു.