കേരളത്തിൽ ഇപ്പോഴും അടിമത്തം നിലനിൽക്കുന്നുവെന്ന് കണ്ടെത്തൽ. ഒന്നര വർഷത്തിനിടെ മലബാറിലെ രണ്ട് ജില്ലകളിൽ മാത്രം അടിമത്ത നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത് എട്ടു കേസുകൾ. വയനാട്ടിലെയും കണ്ണൂരിലെയും പൊലീസ് സ്റ്റേഷനുകളിലാണ് 1976 ബോണ്ടഡ് ലേബർ ഡിമോളിഷൻ ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്.
കടത്തിന്റെയോ കടപ്പാടിന്റെയോ ഉത്തരവാദിത്വത്തിന്റെയോ പേരിൽ നിർബന്ധിപ്പിച്ച് അവകാശങ്ങളും സ്വതന്ത്ര്യവും തടഞ്ഞ് തൊഴിലെടുപ്പിക്കുന്നതിനെയാണ് അടിമത്ത വേലയെന്ന് നിയമം നിർവചിക്കുന്നത്. കേരളത്തിൽ ഇത്തരമൊരു തൊഴിൽ സാഹചര്യം ഇല്ലെന്നാണ് സർക്കാർ അവകാശവാദം.
വയനാട്ടിലെയും കണ്ണൂരിലെയും പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്.ഐ.ആറിന്റെ പകർപ്പുകളാണിത് 1976 അടിമ വേല നിരോധന നിയമ പ്രകാരമാണ് കേസുകളെല്ലാം.
വയനാട്ടിലെ വെള്ളമുണ്ട, പനമരം കണ്ണൂരിലെ ന്യൂ മാഹി ,ആലക്കോട്, ചൊക്ലി പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ ഉള്ളത്. ആദിവാസി യുവാക്കളെ കടത്തികൊണ്ടുപോയതിനും സംസ്ഥാനത്തിന് പുറത്ത് നിന്ന് സ്ത്രീകളെയും വിലക്ക് വാങ്ങിക്കൊണ്ടുവന്ന് ജോലി ചെയ്യിച്ചതിനുമാണ് കേസുകൾ.
മനുഷ്യരെ ചന്തയിൽ നിന്നും വാങ്ങുകയോ, വിൽക്കുകയോ ചെയ്ത് ചെയ്യിപ്പിക്കുന്ന ജോലി മാത്രമാണ് അടിമത്തമെന്ന ധാരണയാണ് നടപടിയെടുക്കുന്നതിൽ നിന്നും സർക്കാർ സംവിധാനങ്ങളെ പുറകോട്ടടിപ്പിക്കുന്നത്.കർശന നടപടിക്കൊപ്പം നിയമത്തെ കുറിച്ച് ബോധവൽക്കരണവും ഉണ്ടായാലേ ഇത്തരം ഹീനകൃത്യങ്ങളെ തുടച്ച് നീക്കാൻ കഴിയൂ.