കതിരൂർ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റിയതിനെതിരെ സിബിഐ രംഗത്ത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് സിബിഐ കോടതിയെ അറിയിക്കും. കണ്ണൂരിലേക്ക് മാറ്റണമെന്ന പ്രതികളുടെ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സിബിഐ പോലുമറിയാതെ ജയിൽ ഡിജിപി നേരിട്ട് തീരുമാനമെടുത്തത്.
തലശേരി കോടതി പരിഗണിച്ചിരുന്ന കതിരൂർ മനോജ് വധക്കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത് ഇക്കഴിഞ്ഞ മാർച്ചിലാണ്. ഇതിനൊപ്പമാണ് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതികളെ 15 പേരെയും എറണാകുളം സബ് ജയിലിലേക്ക് എത്തിച്ചത്. പരമോന്നത കോടതിയുടെ നിർദേശം പ്രകാരമായിരുന്നു ഇത്. എന്നാൽ തടവിലെങ്കിലും അത് സ്വന്തം തട്ടകമായ കണ്ണൂരിലാകണം എന്നായിരുന്നു പ്രതികളുടെ താൽപര്യം. ഇതിനായി അപേക്ഷയും അവര്‍ നൽകി. ഇത് കോടതി പരിഗണിക്കാൻ തുടങ്ങിയിരുന്നു. എന്നാലത് അനുവദിക്കരുതെന്ന് സിബിഐ എതിർവാദം രേഖാമൂലവും നൽകി. ഇതിന്മേലെല്ലാം കോടതി തീരുമാനം എടുക്കാനിരിക്കെയാണ് അതിന് തൊട്ടുമുൻപ് കോടതിയെയോ അന്വേഷണ ഏജൻസിയായ സിബിഐയെയോ പോലും അറിയിക്കാതെ പ്രതികളുടെ ജയിൽമാറ്റം ഉണ്ടായത്. ജയിൽ മേധാവിയായ എഡിജിപി ആർ ശ്രീലേഖയുടെ നിർദേശപ്രകാരമായിരുന്നു ഈ നടപടി. ഇതിനെ പരസ്യമായി ന്യായീകരിക്കാനും എഡിജിപി തയ്യാറായിരുന്നു.
എറണാകുളത്ത് തടവുകാരുടെ എണ്ണം കൂടുതലായത് കൊണ്ട് മാറ്റിയെന്നാണ് ജയിൽ വകുപ്പിന്റെ ന്യായം. പോരാത്തതിന് തടവുകാർക്ക് ബന്ധുക്കളെ കാണാനിത് സൗകര്യമാണ് എന്ന അസാധാരണമായ നിലപാടും ജയിൽ ഉദ്യോഗസ്ർ സ്വീകരിക്കുന്നു. ഇതിനെ ഗൗരവമായാണ് സിബിഐ കാണുന്നത്. കണ്ണൂരിൽ തുടരാൻ അനുവദിച്ചാൽ പാർട്ടിക്കാർക്കും ഏത് നേരത്തും പ്രതികളെ സമീപിക്കാം. അതുവഴി സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുങ്ങുമെന്ന് കോടതിയെ സിബിഐ അറിയിക്കും. പ്രതികളെ തിരികെ എറണാകുളത്തേക്ക് എത്തിക്കണമെന്ന് തന്നെ ആവശ്യപ്പെടും.