കാലവർഷം പാതി പിന്നിട്ടിട്ടും മലമ്പുഴ ഡാമിൽ കഴിഞ്ഞ വർഷങ്ങളേക്കാൾ 26 ശതമാനം വെളളം കുറവ്. പാലക്കാട് ഈ വർഷം വലിയ തോതിൽ മഴ കുറഞ്ഞതും ജലസംഭവരണിയിലേക്കുളള നീരൊഴുക്ക് കുറയാൻ കാരണമായി.
മലമ്പുഴ ജലസംഭരണയിൽ കഴിഞ്ഞ വർഷം ഈ ദിവസം 68. 5 മില്ല്യൻ ഘനമീറ്റർ ജലമാണ് സംഭരിച്ചിരുന്നത്. എന്നാൽ ഈ വർഷമത് 49.11 മില്ല്യൻ ഘനമീറ്ററായി കുറഞ്ഞു. അതായത് 19.39 മില്ല്യൻ ഘനമീറ്ററിന്റെ കുറവ്. മലമ്പുഴയുടെ വടക്കു കിഴക്കൻ മലയോര മേഖലയിൽ മഴ കുറഞ്ഞതാണ് കാരണം. പാലക്കാടിന്റെ പല സ്ഥലങ്ങളിലും മഴക്കാലം തുടങ്ങിയിട്ടും ജലക്ഷാമം പരിഹരിക്കാൻ സംഭരണിയിൽ നിന്ന് അധികമായി വെളളം തുറന്നു വിട്ടതും ജലവിതാനം താഴാൻ കാരണമായി.
കഴിഞ്ഞ വർഷം ഇതേ സമയത്ത് മലമ്പുഴ മേഖലയിൽ 964 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. ഇപ്രവശ്യമത് 891 മില്ലീമീറ്ററായി കുറഞ്ഞു. ഇതു വരെ 73 മില്ലീമീറ്ററിന്റെ കുറവ്. കർക്കിടക മാസമായിട്ടും ജലസംഭരണിയിലേക്കുളള നീരൊഴുക്ക് നന്നേ കുറവാണ്. ഇങ്ങനെ പോയാൽ വരാനിരിക്കുന്ന വേനൽ പാലക്കാടിന് ചൂടേറിയ പരീക്ഷണമാകും.