നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപ് തന്നെയാണെന്ന് പ്രോസിക്യൂഷന്‍. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഗൂഢാലോചനയുടെ കിംഗ് പിന്‍ ആണ് ദിലീപ്. അതുകൊണ്ട് തന്നെ ജാമ്യം ലഭിച്ചാല്‍ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ അത് ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസിലെ എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലു തവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നും ഇല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചു. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും രാംകുമാര്‍ വാദിച്ചു. അറസ്റ്റിന് ശേഷം ദിലീപിന് കേസില്‍ പങ്കുണ്ടെന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനിയുമായി സംസാരിച്ചുവെന്നത് മതിയായ തെളിവല്ല. സെറ്റുകളില്‍ സ്ഥിരം സന്ദര്‍ശകനാണ് സുനി. സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം ഏങ്ങനെ ഗൂഢാലോചനക്കുള്ള തെളിവാകുമെന്നും രാംകുമാര്‍ വാദിച്ചു.
പരാതിക്കാരിയായ നടിയുടെ പ്രസ്താവനയിലും ദിലീപിനെ സംശയിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. ദിലീപ് കേസന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിച്ചില്ലെന്നും രാംകുമാര്‍ പറഞ്ഞു.
സുനിൽകുമാറിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പള്‍സർ സുനി) അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേട്ട് കോടതിയാണ് ബുധനാഴ്ച മൊഴിയെടുത്തത്. സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍ കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കോടതി ആരാഞ്ഞതെന്ന് അമ്മ പറഞ്ഞു.
ജാമ്യാപേക്ഷ ഇങ്ങനെ
മതിയായ തെളിവുകളില്ലാതെ പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്തായിരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അന്തിമ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമ്പോഴും ദിലീപ് പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന പരാതി നല്‍കിയതിനു പിന്നാലെയാണ് ദിലീപിനെതിരെ പൊലീസ് തിരിഞ്ഞതെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ദിലീപിന്റെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്. ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇനിയും ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്നുമുള്ള വാദങ്ങളാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്.
ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ദിലീപ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.