നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് പൊലീസ് പിടിച്ചെടുത്തു. പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറിൽ നിന്നാണ് മെമ്മറി കാർഡ് പിടിച്ചെടുത്തത്. കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിനിടെയാണ് മെമ്മറി കാർഡ് പിടിച്ചെടുത്തത്. ദൃശ്യങ്ങൾ പകർത്തിയ ഫോണിൽ ഉപയോഗിച്ച മെമ്മറി കാർഡാണിത് എന്നാണ് സൂചന. ഗൂഢാലോചനയിലെ കണ്ണികൾ കൂട്ടിയിണക്കുന്ന തെളിവാണ് മെമ്മറി കാർഡ്. ദൃശ്യങ്ങളുടെ പകർപ്പ് മറ്റ് രണ്ട് ഫോണിൽ നിന്ന് ലഭിച്ചിരുന്നെങ്കിലും യഥാർഥ ദൃശ്യവും ഇത് പകർത്തിയ ഫോണും ലഭിച്ചിട്ടില്ല. ദൃശ്യങ്ങൾ പകർത്തിയ ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.പ്രതീഷ് ചാക്കോ വഴി ഇത് ദിലീപ്പിന് കൈമാറുകയായിരുന്നു സുനിയുടെ ലക്ഷ്യം. ഇപ്പോൾ കണ്ടെടുത്ത മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും വീണ്ടെടുക്കാനാകുമെന്നാണ് വിദഗ്ധാഭിപ്രായം.
പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കമെങ്കിലും ഇയാൾ ഒളിവിലാണ്. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. അതേ സമയം സഹോദരൻ അനൂപ് ആലുവ സബ് ജയിലിലെത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി.