കര്‍ക്കടമാസം തുടങ്ങിയതോടെ ശ്രീരാമ ക്ഷേത്രങ്ങളിലും നാലമ്പലങ്ങളിലും തിരക്കേറി. നാലമ്പല ദര്‍ശനത്തിന് പ്രശസ്മായ കോട്ടയം രാമപുരത്തെ നാലമ്പലങ്ങളില്‍ ഭക്തരെ വരവേല്‍ക്കാനൊരുങ്ങി.
ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി ഒട്ടേറെ ഭക്തരാണ് രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമപുരത്തെ നാലമ്പലങ്ങളിലെത്തുന്നത്. പുലര്‍ച്ചെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുവരെയും വൈകിട്ട് അഞ്ചുമുതല്‍ രാത്രി 7.30വരെയുമാണ് ദര്‍ശനസമയം. നാലമ്പല ദർശനം ഒരേദിവസം ഉച്ചപ്പൂജയ്ക്കു മുൻപു പൂർത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നാണു വിശ്വാസം. ക്ഷേത്രങ്ങൾ തമ്മിൽ മൂന്നു കിലോമീറ്റർ ദൂരപരിധിക്കുള്ളിലായതിനാല്‍ ആചാരവിധി അനുസരിച്ച് ഉച്ചപ്പൂജയ്‌ക്കു മുൻപു ദർശനം നടത്താൻ കഴിയും. രാമപുരത്തെ ശ്രീരാമക്ഷേത്രത്തിലും തുടർന്നു കൂടപ്പുലം ലക്ഷ്‌മണക്ഷേത്രത്തിലും അമനകര ഭരതക്ഷേത്രത്തിലും മേതിരി ശത്രുഘ്‌നക്ഷേത്രത്തിലും ദർശനം നടത്തിയതിനുശേഷം വീണ്ടും ശ്രീരാമനെ ദർശിക്കുന്നതോടെ നാലമ്പല ദർശനം പൂർത്തിയാകും. ക്ഷേത്രങ്ങളില്‍ അന്നദാനം ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി പ്രത്യേക നാലമ്പല സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നുണ്ട്.