സംസ്ഥാനത്ത് മരുന്നു ക്ഷാമം രൂക്ഷം. ജീവൻരക്ഷാ ഒൗഷധങ്ങൾ കിട്ടാതെ രോഗികൾ നട്ടം തിരിയുന്നു. ജി എസ് ടി വന്നതോടെ, വിലകുറഞ്ഞ മരുന്നുകളുടെ നഷ്ടം നികത്താതെ കൂടുതൽ മരുന്നെടുക്കില്ലെന്ന കച്ചവടക്കാരുടെ നിലപാടാണ് പ്രതിസന്ധിക്കു കാരണം. പുതിയ നികുതി അനുസരിച്ചുള്ള സോഫ്റ്റ്്്വെയർ പുതുക്കൽ പൂർത്തീകരിക്കാത്തതും വിൽപനയ്ക്ക് തടസം സൃഷ്ടിക്കുന്നു. പൊടിക്കുഞ്ഞുമായി മരുന്നു തേടുന്ന ഈ അമ്മയെപ്പോലെ ഒരുപാടുപേർ.
പ്രമേഹ രോഗികൾ കഴിക്കുന്ന സിററാഗ്ളിപ്റ്റിൻ, അർബുദ രോഗ ചികിത്സയ്ക്ക് അനിവാര്യമായ സൈമീസീൻ, വൃക്കരോഗികൾക്ക് അത്യാവശ്യമായ നിയോറെക്കമൺ ഇവയൊന്നും മിക്ക മരുന്നു കടകളിലും കിട്ടാനില്ല. ജി എസ് ടി വരും മുമ്പ് കൂടിയ നികുതി നല്കിയാണ് കച്ചവടക്കാർ മരുന്നുകൾ വാങ്ങിയത്. നികുതി നിരക്ക് മാറിയതോടെ വന്ന നഷ്ടം നികത്താതെ കൂടുതൽ മരുന്നെടുക്കില്ലെന്ന നിലപാടിലാണ് മൊത്ത വ്യാപാരികൾ.
പുതിയവിലയിലെ ആശയക്കുഴപ്പവും ജി എസ് ടി നടപ്പിലാകുമ്പോൾ നഷ്ടമുണ്ടാകുമെന്ന കണക്കു കൂട്ടലിൽ ജൂണിൽത്തന്നെ സ്റ്റോക്കെടുന്നത് കുറച്ചതും ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമാണ്. ജി എസ് ടി വില രേഖപ്പെടുത്തിയ സോഫ്റ്റ്വെയർ പുതുക്കൽ പൂർത്തിയാകാത്തതും ചില മരുന്നുകളുടെ വിൽപ്പനയ്ക്ക് തടസം സൃഷ്ടിക്കുന്നു. അധികമായി നല്കിയ നികുതി കമ്പനികളിൽ നിന്ന് ഈടാക്കി നല്കുമെന്ന് ആരോഗ്യ സെക്രട്ടറി നല്കിയ ഉറപ്പും കച്ചവടക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല. അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ മരുന്നു ക്ഷാമം കൂടുതൽ രൂക്ഷമാകും.