ജി.എസ്.ടി വന്നതോടെ നിർമാണമേഖലയിൽ വൻ വിലക്കയറ്റം. സിമന്റ് വില ചാക്കിന് 15 രൂപ കൂടി. നികുതിഭാരം കുറഞ്ഞിട്ടും കമ്പനികൾ സ്റ്റീലിന് കിലോയ്ക്ക് നാലുരൂപ വർധിപ്പിച്ചു. മെറ്റലിനും എംസാൻഡിനും പിന്നാലെ സിമന്റ്, സ്റ്റീൽ വിലയും കൂടിയതോടെ നിർമാണമേഖല പ്രതിസന്ധിയിലായി. ഒരുചാക്ക് സിമന്റ് 385 രൂപ ബില്ലിട്ടാണ് കമ്പനി വ്യാപാരിക്ക് കൊടുത്തിരുന്നത്. വ്യാപാരി ഇത് 25 രൂപ കുറച്ച് 360 രൂപയ്ക്ക് ഉപഭോക്താവിന് വിറ്റിരുന്നു.
ഈ വിലവ്യത്യാസം കമ്പനികൾ പിന്നീട് വ്യാപാരികൾക്ക് തിരിച്ചു നൽകുമായിരുന്നു. ജി.എസ്.ടിക്ക് ശേഷം കമ്പനികൾ സിമന്റ് ബില്ലിൽ പത്തുരൂപ കുറച്ച് 375 രൂപയാക്കി. എന്നാൽ ഡിസ്കൗണ്ട് തുക വ്യാപാരിക്ക് തിരിച്ചുനൽകുന്നത് നിർത്തി. ഇതോടെ വ്യാപാരികൾക്ക് വിൽപനവിലയും 375 ആക്കേണ്ടിവന്നു. ഒറ്റയടിക്ക് കൂടിയത് 15 രൂപ. കിലോയ്ക്ക് 37 രൂപയായിരുന്ന സ്റ്റീൽ വില ഒറ്റയടിക്ക് നാലുരൂപ കൂടി 41ൽ എത്തി. നികുതി കൂടിയതാണ് കാരണമെന്ന് കമ്പനികൾ പറയുന്നു. എന്നാൽ മുമ്പുണ്ടായിരുന്നതിലും നികുതി കുറയുകയാണ് ചെയ്തതെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
പന്ത്രണ്ടര ശതമാനം എക്സൈസ് ഡ്യൂട്ടി, അഞ്ചുശതമാനം വാറ്റ്, രണ്ടുശതമാനം സെൻട്രൽ എക്സൈസ് ഡ്യൂട്ടി എന്നിവ സ്റ്റീലിനുണ്ടായിരുന്നു. ആകെ 19.5 ശതമാനം നികുതി. ജി.എസ്.ടിയിൽ ഇത് 18 ശതമാനമായി കുറയുകയാണ് ചെയ്തത്. എന്നിട്ടും കമ്പനികൾ സ്റ്റീൽ വില കൂട്ടി. നേരത്തെ ജി.എസ്.ടിയുടെ പേരിൽ ഇതുപോലെ മെറ്റൽ വില വൻതോതിൽ ഉയർന്നിരുന്നു. നികുതി അഞ്ച് ശതമാനമായി കുറഞ്ഞിട്ടും മെറ്റൽ ക്യുബിക് ഫീറ്റിന് ഒന്നരരൂപമുതൽ മൂന്നരരൂപവരെ സംസ്ഥാനത്ത് കൂടി. എം.സാൻഡിന്റെ വില ക്യുബിക്ഫീറ്റിന് രണ്ടര രൂപയും ഉയർന്നിട്ടുണ്ട്.