പനി പടരുന്നതിനിടെ തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ആരംഭിച്ച പണിമുടക്ക് ആശുപത്രികളുടെ പ്രവർത്തനത്തെ ഭാഗീകമായി ബാധിച്ച് തുടങ്ങി. പുതിയതായി എത്തുന്ന രോഗികളെ കിടത്തി ചികിത്സിക്കാനാവാത്ത അവസ്ഥയാണ് പല ആശുപത്രികളിലും. സർക്കാർ അംഗീകരിച്ച ശമ്പളത്തിനായുള്ള നഴ്സുമാരുടെ സമരം ന്യായമാണെങ്കിലും പനി പടരുന്നതിനിടയിലെ സമരം അനുചിതമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു.
തൃശൂർ ജില്ലയൽ സ്വകാര്യ മെഡിക്കൽ കോളജുകളടക്കം അമ്പത് കിടക്കകളിലധികമുള്ള എല്ലാ ആശുപത്രിയിലെയും നഴ്സുമാർ അനിശ്ചിതകാല സമരത്തിലാണ്. നഴ്സുമാരുടെ ശമ്പളം 18000 മുതൽ 23000 രൂപ വരെയായി സർക്കാരും ഹൈക്കോടതിയും 2013ൽ അംഗീകരിച്ചിരുന്നു. അത് നൽകാൻ മാനേജ്മെന്റുകൾ തയാറായിട്ടില്ല. ഇന്നലെ തൃശൂർ കലക്ടർ വിളിച്ച ചർച്ചയിൽ അയ്യായിരം രൂപയെങ്കിലും ഇടക്കാല ആശ്വാസമായി വർധിപ്പിക്കണമെന്നുള്ള ആവശ്യവും മാനേജ്മെന്റുകൾ നിരസിച്ചതോടെയാണ് സമരം തുടങ്ങിയത്.
ഒരാശുപത്രിയിൽ മൂന്നിലൊന്ന് നഴ്സുമാരെ ജോലിക്ക് നിയോഗിച്ചുകൊണ്ടും അത്യാവശ്യഘട്ടത്തിൽ ഇടപെടാൻ പ്രത്യേക ടീമിന് നിയോഗിച്ചുകൊണ്ടും ബാക്കിയുള്ള നഴ്സുമാരാണ് പണിമുടക്കുന്നത്. അതിനാൽ ഒ.പി., ഐ.പി, അത്യാഹിത വിഭാഗത്തെയൊന്നും കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ സമരം തുടർന്നാൽ ഇനി വരുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാതെ സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞ് വിടേണ്ടിവരുമെന്നതാണ് ആശങ്ക.
ന്യായമായ ശമ്പളമെന്ന നഴ്സുമാരുടെ ആവശ്യത്തെ അംഗീകരിക്കുമ്പോളും പനിക്കാലത്തെ സമരത്തെ ആരോഗ്യവകുപ്പ് വിമർശിച്ചു. 27ന് തൊഴിൽ വകുപ്പ് നേരത്തെ തന്നെ വിളിച്ച ചർച്ചയല്ലാതെ പ്രശ്ന പരിഹാരത്തിന് മറ്റ് സർക്കാർ ഇടപെടലൊന്നും ഉണ്ടായിട്ടില്ല.