വൈപ്പിനിൽ അറസ്റ്റിലായ ജനകീയസമിതി പ്രവർത്തകരെ ഹാജരാക്കിയ ഞാറയ്്ക്കൽ കോടതിയിൽ നാടകീയ രംഗങ്ങൾ. 80 പേർക്കും ജാമ്യം അനുവദിച്ചപ്പോൾ റിമാൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നു. ഒടുവിൽ മൂന്നരയ്ക്ക് വീണ്ടും ചേർന്ന കോടതി പത്ത് നിമിഷങ്ങൾക്കകം കോടതി പരിസരത്ത് നിന്ന് പിരിഞ്ഞ് പോകണമെന്ന് കർശന നിർദേശം നൽകുകയായിരുന്നു.
സമയം ഒന്ന് മുപ്പത്. രണ്ട് വാഹനങ്ങളിലായി 63 സ്ത്രീകളടങ്ങിയ 80 അംഗ സമരക്കാരെ ഞാറയ്ക്കൽ കോടതിയിൽ എത്തിക്കുന്നു. മുദ്രാവാക്യം വിളികളുമായാണ് പ്രവർത്തകര് കോടതിയിലേക്ക് പ്രവേശിച്ചത്
രണ്ട് മണിയോടെ കോടതി ചേർന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്നും ജാമ്യക്കാരെ ഹാജരാക്കണമെന്നും കോടതി പറഞ്ഞതോടെ തങ്ങൾക്ക് ജാമ്യം വേണ്ടെന്നും റിമാൻഡ് ചെയ്താൽ മതിയെന്നും 80 പേരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. പൊലീസ് അതിക്രമത്തെ കുറിച്ചും പ്രവർത്തകർ വിവരിച്ചു. പോലീസ് അതിക്രമത്തെ കുറിച്ചുള്ള പരാതി വിശദമായി എഴുതി നൽകണമെന്നും ഒരു മണിക്കൂറിനുള്ളിൽ കേസ് വീണ്ടും പരിഗണിക്കുമെന്നും മജിസ്ട്രേറ്റ് അറിയിച്ചു. മൂന്നരയോടെ വീണ്ടും ചേർന്ന കോടതി മുഴുവൻ പേരെയും സ്വമേധയാ ജാമ്യത്തിൽ വിട്ടയ്ക്കുന്നതായി അറിയിച്ചു. റിമാൻഡ് ആവശ്യം ആവർത്തിച്ചതോടെ കോടതി സ്വരം കനപ്പിച്ചു. 10 നിമിഷത്തിനുള്ളിൽ കോടതി വളപ്പിൽ നിന്ന് എല്ലാവരും പിരിഞ്ഞുപോകണമെന്നും സമൻസ് ലഭിക്കുമ്പോൾ ഹാജരായാൽ മതിയെന്നും കൽപിച്ചു. ഇതോടെ എല്ലാവരും പുറത്തേക്ക്. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരക്കാർ ആവർത്തിച്ചു.
വൈപ്പിനിലെ സമരപന്തലിൽ അറസ്റ്റിലായി തിരികെയെത്തിയവർക്ക് ഉജ്വല സ്വീകരണവും നൽകി