ചെങ്ങന്നൂർ ∙ എടിഎം കവർച്ചക്കേസ് പ്രതി ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി സുരേഷ്കുമാറുമായി പൊലീസ് ചെറിയനാട്ടെ എടിഎമ്മിലെത്തി തെളിവെടുപ്പ് നടത്തി. കവർച്ചയ്ക്കായി എത്തി പടനിലം ജംക്‌ഷനിൽ വാഹനം നിർത്തിയിട്ട സ്ഥലം പ്രതി പൊലീസുകാർക്കു കാണിച്ചുകൊടുത്തു. ഡിവൈഎസ്പി കെ.ആർ.ശിവസുതൻ പിള്ള, എസ്ഐ എം.സുധിലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വൈകിട്ടു ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്തു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. സുരേഷിന്റെ ഡൽഹിയിലെ വീട് പരിശോധിച്ചപ്പോൾ ഒരു ലക്ഷം രൂപ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 15 വർഷം മുൻപാണു സുരേഷ് ഡൽഹിയിൽ എത്തിയത്. അവിടെ ജോലി ചെയ്തിരുന്ന സഹോദരനോടൊപ്പം കഴിയവേ ഇൻവെർട്ടർ നന്നാക്കാൻ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോഴാണു ഹെഡ് കോൺസ്റ്റബിൾ അസ്‌ലുബ് ഖാനുമായി പരിചയത്തിലാകുന്നത്. ഇയാൾ വഴിയാണു ഹരിയാന സ്വദേശികളുടെ കവർച്ചാ സംഘത്തിൽ എത്തുന്നതെന്നും സുരേഷ് പറഞ്ഞു. ബന്ധുവായ യുവതിയെ വിവാഹം കഴിച്ച സുരേഷ് ഇവരുമായി അകന്ന ശേഷം രാജസ്ഥാനിൽ നഴ്സായ മലയാളി യുവതിയെയും വിവാഹം കഴിച്ചു. സുരേഷ്കുമാറിന്റെ പേരിൽ ബൈക്ക് മോഷണവും മാലമോഷണവും ഉൾപ്പെടെയുള്ള കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
പിന്നിൽ വൻ റാക്കറ്റ് അസ്‌ലുബ് ഖാൻ, സുരേഷ്കുമാർ, രാജസ്ഥാൻ സ്വദേശികളെന്നു സംശയിക്കുന്ന ഷാഹിദ്, സലിം, ഹരിയാന സോണ സ്വദേശി സുലൈമാൻ എന്നിവരുൾപ്പെട്ട സംഘമാണു കവർച്ച നടത്തിയതെന്നു പൊലീസ് പറഞ്ഞു. സുരേഷ് ഒഴികെയുള്ള മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. അന്വേഷണത്തിനായി രൂപീകരിച്ച മൂന്നു സ്ക്വാഡുകളിൽ ഒരെണ്ണം ഹരിയാനയിൽ തങ്ങി അന്വേഷണം തുടരുകയാണ്. സുരേഷിന്റെ കൂട്ടാളികളായ കുറ്റവാളികൾ തിഹാർ ജയിലിലും ഹൈദരാബാദ് ജയിലിലും തടവിൽ കഴിയുന്നുണ്ടെന്നും വിവരം ലഭിച്ചു. ഹരിയാന–രാജസ്ഥാൻ അതിർത്തിയിലെ ഷിക്കാർപുരുകാരാണു സംഘത്തിലേറെയും. നേതൃത്വം നൽകുന്നതു ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ അസ്‌ലുബ് ഖാനും. പൊലീസിനെ കുടുക്കാനും ശ്രമം കുപ്രസിദ്ധരായ മോഷ്ടാക്കളും കുറ്റവാളികളും തിങ്ങിപ്പാർക്കുന്ന ഷിക്കർപുരിലെത്തിയ കേരള പൊലീസ് സംഘത്തെ കുടുക്കിയ ശേഷം രക്ഷപ്പെടാൻ സുരേഷ്കുമാർ നടത്തിയ ശ്രമം വിഫലമായി. അസ്‌ലുബ് ഖാനെയും മറ്റു കൂട്ടാളികളെയും കാട്ടിത്തരാമെന്നു പറഞ്ഞു പൊലീസിനെ ഇവിടേക്കു നയിച്ചാൽ ഗ്രാമവാസികൾ പൊലീസിനെ ആക്രമിക്കുമെന്നും തനിക്കു രക്ഷപ്പെടാമെന്നും ഇയാൾ കണക്കുകൂട്ടി. എന്നാൽ കാര്യമായ സന്നാഹങ്ങളില്ലാതെ പോകരുതെന്നു ഹരിയാന പൊലീസ് സൂപ്രണ്ട് മുന്നറിയിപ്പു നൽകിയതിനാൽ അപകടത്തിൽ നിന്നു പൊലീസ് സംഘം രക്ഷപ്പെട്ടു. തുടർന്നു ഹരിയാന പൊലീസിലെ 80 സായുധ കമാൻഡോകളുടെ അകമ്പടിയോടെയാണു കേരള പൊലീസ് സംഘം ഇവിടെയെത്തിയത്. ഷിക്കാർപുരിൽ പരാതി അന്വേഷിക്കാനെത്തിയ കോൺസ്റ്റബിളിനെ വെടിവച്ചു കൊന്നതു ദിവസങ്ങൾക്കു മുൻപായിരുന്നു. വീട്ടുവാതിലിൽ കാത്തിരുന്നത് രണ്ടു നാൾ കഴക്കൂട്ടത്തേതുൾപ്പെടെ കേരളത്തിലെ എടിഎം കവർച്ചകൾ കഴിഞ്ഞു ഡൽഹി ഉത്തംനഗറിലെ വീട്ടിലെത്തി പത്തു മിനിറ്റിനുള്ളിൽ സുരേഷ്കുമാറിനെ പൊലീസ് പിടികൂടി.
എന്നാൽ ഇതിനായി പൊലീസ് സംഘം ഇയാളുടെ വീട്ടുവാതിൽക്കൽ കാത്തുകിടന്നതു രണ്ടു രാത്രിയും രണ്ടു പകലും. ഇടയ്ക്കിടെ മൊബൈൽ ഫോൺ ഓഫ് ചെയ്യുമെന്നതിനാൽ സുരേഷ് എവിടെയെന്നു കണ്ടെത്താൻ പ്രയാസം നേരിട്ടിരുന്നു. ഇതിനാലാണു വീടിനു സമീപം തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊലീസ് തീരുമാനിച്ചതും പ്രതിയെ കുടുക്കാനായതും. നോട്ടമിട്ടത് 84 എടിഎമ്മുകൾ ഏപ്രിൽ 25നു ചെറിയനാട്, രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിൽ കവർച്ച നടത്താൻ പദ്ധതിയിട്ട സംഘം മൂന്നു ദിവസം മുൻപു തന്നെ കേരളത്തിലെത്തി. അമ്പലപ്പുഴയിൽ അഭിഭാഷകന്റെ വീട്ടിൽ വാടകയ്ക്കു താമസിച്ച ശേഷം പലയിടത്തായി എടിഎമ്മുകൾക്കു സമീപം കറങ്ങി നടന്നു. സംസ്ഥാനത്തു പലയിടത്തായി 84 എടിഎമ്മുകൾ നിരീക്ഷിച്ച ശേഷമാണു കവർച്ചയ്ക്കിറങ്ങിയത്. 25നു പുലർച്ചെ ആലപ്പുഴ ജില്ലയിൽ ചെറിയനാട്, രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ കവർച്ചയ്ക്കെത്തി. ഗ്യാസ് കട്ടർ ഉപയോഗിച്ചായിരുന്നു എടിഎം മെഷീനുകൾ അറുത്തത്. ചെറിയനാട് പടനിലം ജംക്‌ഷനിലെ എടിഎമ്മിൽ നിന്നു 3.69 ലക്ഷം രൂപ കവർന്നു. തുടർന്നു കഞ്ഞിക്കുഴിയിൽ എത്തിയെങ്കിലും ഓട്ടോ ഡ്രൈവർ കണ്ടതിനാൽ ശ്രമം ഉപേക്ഷിച്ചു മടങ്ങി.തുടർന്നു രാമപുരത്തു കവർച്ചയ്ക്കു ശ്രമിച്ചെങ്കിലും മെഷീനു കോൺക്രീറ്റ് കവചം ഉണ്ടായിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടു. മേയ് 25ന് ആണു കഴക്കൂട്ടത്തു നിന്നു 10.18 ലക്ഷം രൂപ കവർന്നത്. ഡൽഹി റജിസ്ട്രേഷനിലുള്ള സുരേഷിന്റെ കാറിലാണു സംഘമെത്തിയത്. എന്നാൽ പിന്നീടു കായംകുളത്തെ മറ്റൊരു കാറിന്റെ നമ്പർ പതിച്ചു. ഇതാണ് ആദ്യഘട്ടത്തിൽ അന്വേഷണം വഴിമാറാൻ ഇടയാക്കിയത്.എങ്കിലും നമ്പർ വ്യാജമെന്നു കണ്ടെത്തിയ പൊലീസ് അന്വേഷണം ആ വഴിക്കും നീക്കിയതോടെ പ്രതിയെ കുടുക്കാനായി.
സിസി ടിവി ക്യാമറയിൽ പതിഞ്ഞതു സുരേഷിന്റെ രൂപമാണെന്നും സംഘം കണ്ടെത്തി.കൊറിയൻ നിർമിത എടിഎം മെഷീനുകളാണു കവർച്ച നടത്താൻ എളുപ്പമുള്ളതെന്നു സംഘത്തിനു ധാരണയുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. അസ്‌ലുബ് ഖാന് സമാന്തര പൊലീസ് സ്റ്റേഷനും ‘കീഴുദ്യോഗസ്ഥരും’ ഹരിയാന അതിർത്തിയിൽ അസ്‌ലുബ് ഖാൻ സമാന്തര പൊലീസ് സ്റ്റേഷൻ നടത്തിയിരുന്നതായി പൊലീസ് പറയുന്നു.ഷിക്കാർപുരിലെ കുറ്റവാളികളെ ഉൾപ്പെടുത്തി ‘പൊലീസ് സേന’യും ഇയാൾ രൂപീകരിച്ചു. പൊലീസ് എന്ന വ്യാജേന ജീപ്പുമായി വഴിയിൽ കാത്തുനിൽക്കുന്ന സേനാംഗങ്ങൾ യാത്രക്കാരെ ‘കേസുകളിൽ’ കുടുക്കി ഖാന്റെ സമാന്തര പൊലീസ് സ്റ്റേഷനിലെത്തിക്കും.ഇവിടെ ഖാൻ സബ് ഇൻസ്പെക്ടറായാണു വേഷമിടുക. കേസിൽ നിന്നു രക്ഷപ്പെടുത്താൻ വൻതുക കൈപ്പറ്റുകയും ചെയ്യും. ഇതായിരുന്നു പതിവെന്നും സുരേഷ് പറയുന്നു. ഖാന് ഷിക്കാർപുരിൽ അഞ്ചും ഡൽഹിയിൽ രണ്ടു വീതവും വീടുകളുണ്ടെന്നും ഷിക്കാർപുരിലെ വീടുകളിൽ ഏറ്റവും വലുത് ഇയാളുടേതാണെന്നും പൊലീസ് പറയുന്നു.