ഗുണനിലവാരമില്ലാത്ത വിയ്റ്റ്നാം കശുവണ്ടി പരിപ്പു ഇറക്കുമതി ചെയ്തു കേരളത്തിലെ പരിപ്പുമായി കലർത്തി കയറ്റുമതി ചെയ്തു ലാഭം കൊയ്യുന്ന സംഘങ്ങൾ സജീവമാകുന്നതായി കശുവണ്ടി വികസന കോർപറേഷൻ. കശുവണ്ടി മേഖലയിൽ പ്രതിസന്ധി ഗുരുതരമാക്കുന്ന ഇടപാടിനു പിന്നിൽ വൻമാഫിയാണെന്ന് കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു.
തുച്ഛമായ എക്സൈസ് തീരുവ മാത്രം നൽകിയാൽ മതിയാകുന്ന കാലിത്തീറ്റയുടെ മറവിൽ വിയറ്റ്നാമിൽ നിന്ന് വൻതോതിൽ കശുവണ്ടി പരിപ്പ് എത്തുന്നതായാണ് കശുവണ്ടി വികസന കോർപറേഷൻ ചെയർമാന്റെ ആരോപണം. വ്യാവസായികമായി തോട്ടണ്ടി സംസ്ക്കരിച്ചു വിദേശത്തേക്കു കയറ്റി അയക്കുന്ന കൊച്ചി തുറമുഖം വഴിയാണ് തന്നെയാണ് വിയറ്റ്നാം പരിപ്പും എത്തുന്നത്. 2016 ഏപ്രിൽ മുതൽ 2017 ജനുവരി വരെ മാത്രം 3018 മെട്രിക് ടൺ കശുവണ്ടി പരിപ്പാണു കൊച്ചിതുറമുഖത്തു പ്രത്യേക സാമ്പത്തിക മേഖല വഴി വന്നിറങ്ങിയത്. 157.16 കോടി രൂപയുടെ പരിപ്പാണ് ഇത്തരത്തിൽ എത്തിയതെന്നും എസ് ജയമോഹൻ പറഞ്ഞു.
കാലിത്തീറ്റ എന്ന പേരിൽ ഇറക്കുമതി ചെയ്യുന്നതിലൂടെയുള്ള നികുതിയിളവും പിന്നീട് ഇന്ത്യൻ പരിപ്പിന്റെ കൂടെ കലർത്തി കയറ്റുമതി ചെയ്യുമ്പോൾ അതിലൂടെയുള്ള കയറ്റുമതി ഇളവുകളും നേടാനാകും. കൂടാതെ ആഭ്യന്തര വിപണിയിലും വിലകുറച്ച് ഈ പരിപ്പു വിൽക്കാനാകും. ഇതോടെ സംസ്ഥാനത്തു ലക്ഷക്കണക്കിനു തൊഴിലാളികൾ ജോലി ചെയ്തുണ്ടാക്കുന്ന കശുവണ്ടി പരിപ്പിനു വിദേശ സ്വദേശ വിപണികളിൽ വിലയില്ലാതാകുമെന്നതാണ് ഇതുണ്ടാക്കുന്ന പ്രത്യാഘാതം.