കാട്ടാനയുടെ കാൽച്ചുവട്ടിൽനിന്നു കോരിയെടുത്തു കാട്ടുവഴിയിലൂടെ തോളിലിട്ടോടി ആശുപത്രിയിലെത്തിച്ചു തോട്ടം തൊഴിലാളി സ്ത്രീക്കു ഭർത്താവ് രക്ഷകനായി. വിദഗ്ധ ചികിൽസയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി തടഞ്ഞു മറ്റൊരു ആനയും ഇവരുടെ മുന്നിലെത്തി. രണ്ട് ആനകളുടെ അങ്കക്കലിയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കണ്ണൻ ദേവൻ കമ്പനി അരുവിക്കാട് എസ്റ്റേറ്റ് പച്ചക്കാട് ഡിവിഷനിലെ പേച്ചിയമ്മയും ഭർത്താവ് മുനിയാണ്ടിയും.
ചൊവ്വാഴ്ച സന്ധ്യയോടെ തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ പോയി തിരിച്ച് മൂന്നാറിലെത്തി അവിടെനിന്ന് ജീപ്പിൽ മാട്ടുപ്പെട്ടി പാലാറിൽ ഇറങ്ങി കാട്ടുവഴിയിലൂടെ പച്ചക്കാട് ഡിവിഷനിലേക്ക് നടന്നുപോവുകയായിരുന്നു തേയിലത്തോട്ടം തൊഴിലാളികളായ മുനിയാണ്ടിയും പേച്ചിയമ്മയും (55). വഴിയിലെ കൊടുംവളവിൽ മോഴയാന നിന്നത് ഇവർ കണ്ടില്ല. തൊട്ടടുത്തെത്തിയ പേച്ചിയമ്മയെ ആന കാൽ കൊണ്ട് തൊഴിച്ച് തെറിപ്പിച്ചു. തിരിഞ്ഞോടാൻ ശ്രമിച്ച മുനിയാണ്ടി കാൽവഴുതി വീഴുകയും ചെയ്തു.
വീണുകിടന്ന പേച്ചിയമ്മയുടെ സമീപത്തെത്തിയ ആന ഇവരെ ചവിട്ടിയെങ്കിലും സാരിയിലാണ് ചവിട്ടേറ്റത്. ഇതുകണ്ട് മുനിയാണ്ടി ഓടിയെത്തി പേച്ചിയമ്മയെ ആനയുടെ മുന്നിൽനിന്നു സാഹസികമായി വലിച്ചെടുത്ത് തോളത്തിട്ട് ഓടി. റോഡിലെത്തിയപ്പോൾ എതിരെ ബൈക്കിൽ വന്നയാളുടെ സഹായത്തോടെ വാഹനം വിളിച്ച് അരുവിക്കാട് എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ചു. പേച്ചിയമ്മയുടെ ഇടുപ്പെല്ലിനും കൈകാലുകൾക്കും പരുക്കേറ്റിരുന്നതിനാൽ ഉടൻതന്നെ മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചു.
കൊണ്ടുവന്ന അതേ വാഹനത്തിൽ കയറ്റി പുറപ്പെടാൻ ഒരുങ്ങവേയാണ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ മറ്റൊരു കൊമ്പൻ പ്രത്യക്ഷപ്പെട്ടത്. ഒരു മണിക്കൂറിനു ശേഷം ആന സ്ഥലം വിട്ടപ്പോൾ മാത്രമാണ് വാഹനം വിടാൻ കഴിഞ്ഞത്. പേച്ചിയമ്മ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. വീഴ്ചയിൽ പരുക്കേറ്റ മുനിയാണ്ടിയും ചികിൽസ തേടി.