പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സ്വയം മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് തൃത്താല എംഎൽഎ വി.ടി. ബൽറാം സ്വന്തം മകനെ സർക്കാർ സ്കൂളിൽ ചേർത്തു. അരീക്കാട് സർക്കാർ എൽപി സ്കൂളിൽ ഒന്നാം ക്ലാസിലാണ് മകൻ അദ്വൈത് മാനവിനെ ബൽറാം ചേർത്തത്. പ്രദേശത്തെ വാർഡ് മെമ്പർ ശശിയുടേത് അടക്കമുള്ള കുട്ടികൾ ഈ സ്കൂളിൽ ചേരുന്നുണ്ടെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ ബൽറാം അറിയിച്ചു.
ഈ സ്കൂൾ അടക്കം തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളും മികച്ചതാക്കാനുള്ള കർമപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ചില സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്വാഭാവികമായും ഹയർ സെക്കൻഡറികളാണ് അതിന്റെ ആദ്യ പരിധിയിൽപ്പെടുക. പ്രാഥമിക വിദ്യാഭ്യാസ തലത്തിൽ അവയെ എത്തിക്കാൻ കാലതാമസമെടുക്കും. എന്നാൽ തൃത്താല മണ്ഡലത്തിലെ എല്ലാ സർക്കാർ പ്രൈമറി സ്കൂളുകളും അടുത്ത നാലുവർഷത്തിനകത്ത് എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി സമഗ്രമായി പുനരുദ്ധരിക്കാൻ പദ്ധതിയൊരുക്കുകയാണ്.
ഇതിന്റെ ഭാഗമായി മൂന്നു സ്കൂളുകൾ ഈ വർഷം ഏറ്റെടുക്കും. തുടർ വർഷങ്ങളിലും ഇങ്ങനെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകും. പൊതുവിദ്യാഭ്യാസം ശക്തിപ്പെടണം, മികച്ച നിലവാരമുള്ള അടിസ്ഥാന സൗകര്യമുള്ള സ്ഥാപനങ്ങളായി നമ്മുടെ വിദ്യാഭ്യാസകേന്ദ്രങ്ങൾ മാറണം. സ്മാർട് ക്ലാസ് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഈ സ്കൂളിൽ കഴിഞ്ഞവർഷം മുതൽ നടപ്പാക്കിയിരുന്നു. അധ്യയനം ആരംഭിക്കുന്ന മുഴുവൻ കുട്ടികളും മികവുറ്റവരായി വളർന്നുവരട്ടെയെന്നും ബൽറാം ആശംസിച്ചു.