ഗതാഗത നിയമലംഘനത്തില്‍ ആദ്യഘട്ട നടപടിയുണ്ടാകുക 14,796പേര്‍ക്കെതിരെ. അഞ്ചില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചവരാണിവര്‍. നിയമലംഘനത്തില്‍ മുന്നില്‍ എറണാകുളം ജില്ലക്കാരാണ്. ജില്ലയിലെ 1376പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഒരു വർഷത്തിനിടെ 168 തവണ നിയമം തെറ്റിച്ച് വണ്ടിയോടിച്ച തലശ്ശേരി സ്വദേശി മുനീറാണ് നിയമലംഘകരുടെ പട്ടികയിൽ ഒന്നാമത്.
അഞ്ചിൽ കൂടുതൽ തവണ ഗതാഗതനിയമം ലംഘിച്ച 14,796 പേരുടെ ലൈസൻസാണ് ആദ്യഘട്ടത്തിൽ സസ്പെൻഡ് ചെയ്യുന്നത്. ഏറ്റവും കൂടുതൽ എറണാകുളത്ത് 1376. കണ്ണൂരിൽ 1053 പേർക്ക് ലൈസൻസ് നഷ്ടമാകും. തലശേരിയിൽ 915 കോഴിക്കോട് 849, തളിപ്പറമ്പ് 848, പെരുമ്പാവൂർ 723, തിരുവനന്തപുരം 313 എന്നിങ്ങനെ പോകുന്നു മറ്റിടങ്ങളിലെ കണക്ക്
തലശേരി സ്വദേശി മുനീറിന്റ ഉടമസ്ഥതയിലുള്ള KL58F 534 കാർ ആണ് ഒന്നര വർഷത്തിനിടയ്ക്ക്ഏറ്റവും കൂടുതൽ തവണ ഗതാഗതനിയമം തെറ്റിച്ചത്. 168 പ്രാവശ്യം. 156 തവണ നിയമം ലംഘിച്ച തലശേരിയിലെ തന്നെ KL58 P7696 സ്വകാര്യബസിലെ ഡ്രൈവറുടെ ലൈസൻസിന് പുറമെ ബസിന്റ പെർമിറ്റും സസ്പെൻഡ് ചെയ്യും. കേരള ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക റജിസ്ട്രേഷനിലുള്ള 18 സ്വകാര്യ ടൂറിസ്റ്റ് ബസുകളും പട്ടികയിലുണ്ട്. ഇതിൽ എട്ടുബസുകൾ നൂറിലധികം തവണ നിയമം ലംഘിച്ചവയാണ്
ഒക്ടോബറിന് ശേഷം നിയമം ലംഘിച്ച ഒന്നരലക്ഷത്തിലധികം പേരുടെ ലൈസൻസാണ് ഘട്ടം ഘട്ടമായി സസ്പെൻഡ് ചെയ്യുന്നത്. ഇതിൽ 1,21669 പേർ അമിതവേഗതയിൽ വാഹനം ഒാടിച്ചവരാണ്. ഹെൽമറ്റില്ലാതെ വാഹനമോടിച്ച 22549 പേരും , മദ്യപിച്ച് വാഹനമോടിച്ച 3701 പേരും ഇക്കൂട്ടത്തിലുണ്ട്. മൂന്നുമാസത്തേക്കായിരിക്കും സസ്പെൻഷൻ.ശേഷം നൽകുന്ന പുതിയ ലൈസൻസിൽ ഒരിക്കൽ സസ്പെൻ‍് ചെയ്യപ്പെട്ടതാണന്ന് രേഖപ്പെടുത്തിയിരിക്കും. സസ്പെൻഷൻ കാലയളവിൽ വാഹനം ഒാടിയ്ക്കാൻ പാടില്ല. അഥവാ ഒാടിച്ച് അപകടമുണ്ടായാൽ വാഹനത്തിന്റ പെർമിറ്റടക്കം റദ്ദാക്കും.