പത്തനാപുരം ജനതാ ജംക്‌ഷനു സമീപത്തെ സിവിൽ സപ്ലൈസ് ഗോഡൗൺ പ്രവർത്തിക്കുന്ന ബഹുനിലമന്ദിരത്തിനു മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൾ കണ്ടെത്തി. ഇതു മനുഷ്യന്റേതാണെന്നു ഫൊറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചു. ആണോ പെണ്ണോ എന്നു കണ്ടെത്തുന്നതിനും പഴക്കം നിർണയിക്കുന്നതിനും ഇന്നു രാവിലെ വിദഗ്ധ മെഡിക്കൽ സംഘം പരിശോധനയ്ക്കെത്തും.
തലയോട്ടിയും കുറച്ച് എല്ലുകളും മാത്രമാണു തിരിച്ചറിയാനാവുക. മറ്റുള്ള ഭാഗങ്ങളെല്ലാം ചാമ്പലായി. തലയോട്ടിയുടെ ചില ഭാഗങ്ങൾ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. വിറകു കൂട്ടിയിട്ടു കത്തിച്ചതാണെന്നു സംശയിക്കാവുന്ന തരത്തിൽ വിറകിന്റെ അംശങ്ങളും സമീപത്തു കണ്ടെത്തി. സംഭവ സ്ഥലത്തു നിന്നു മാറി ഒരു പഴ്സ്, താക്കോൽ എന്നിവയും കണ്ടെത്തി.
പ്രവാസി കൂട്ടായ്മയിലൂടെ പ്രായമുള്ളവരെ താമസിപ്പിക്കുന്നതിനായി നിർമിച്ച കെട്ടിടം വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്. അടുത്ത കാലത്തായി കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ സിവിൽ സപ്ലൈസ് കോർപറേഷന്റെ ഗോഡൗൺ പ്രവർത്തനം ആരംഭിച്ചു. ഇവിടത്തെ തൊഴിലാളികളാണ് അസ്ഥികൾ ആദ്യം കണ്ടത്. മേഖലയിൽ കുറച്ചു വർഷങ്ങൾക്കിടെ കാണാതായവരുടെ വിവരം പരിശോധിക്കുമെന്ന് എസ്ഐ അബ്ദുൽ മനാഫ് പറഞ്ഞു.